
ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണ ഭീഷണി നിലനിൽക്കെ, രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളിൽ ജനങ്ങൾ മനുഷ്യകവചമൊരുക്കുന്നതായി റിപ്പോര്‍ട്ട്. വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന ട്രംപിന്റെ ഡെഡ്‌ലൈൻ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഇറാനിലെ തെരുവുകളിൽ പ്രതിഷേധം കത്തുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇറാന്റെ വിവിധ ഭാഗങ്ങളിലായി എട്ട് പ്രധാന പാലങ്ങൾ ഇസ്രായേൽ വ്യോമസേന തകർത്തു. റെയിൽവേ പാതകൾ ഉപയോഗിക്കരുതെന്ന് ഇറാൻ ജനതയ്ക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സെൻട്രൽ ഇറാനിലെ കാഷാനിൽ റെയിൽവേ പാലത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതി നിലയങ്ങൾക്കും പാലങ്ങൾക്കും ചുറ്റും ആയിരക്കണക്കിന് ആളുകൾ കൈകോർത്ത് മനുഷ്യചങ്ങല തീർക്കുകയാണ്. ആക്രമണം നടത്തണമെങ്കിൽ തങ്ങളെ കൊന്നിട്ട് മതി എന്ന സന്ദേശമാണ് ഇവർ നൽകുന്നത്. കെർമാൻഷാ, സെമ്‌നാൻ എന്നിവിടങ്ങളിലെ പവർ പ്ലാന്റുകൾക്ക് മുന്നിൽ "അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം" എന്ന മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തടിച്ചുകൂടിയിട്ടുണ്ട്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ചിത്രങ്ങളുമായാണ് പലരും പ്രതിഷേധിക്കുന്നത്. അതേസമയം, വൈദ്യുതി നിലയങ്ങൾ പോലുള്ള സിവിലിയൻ സൗകര്യങ്ങൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ഇറാൻ ആരോപിച്ചു. യുദ്ധം തുടങ്ങിയത് മുതൽ ഇത്തരം റാലികൾ സർക്കാർ അവിടെ സംഘടിപ്പിക്കാറുണ്ട്. എന്നാൽ നിലവിലെ അതീവ ഗുരുതരമായ സാഹചര്യത്തിൽ ജനങ്ങൾ നേരിട്ട് തെരുവിലിറങ്ങുന്നത് ആക്രമണങ്ങളുടെ ആഘാതം കൂട്ടാൻ ഇടയാക്കിയേക്കാം.
അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ യുദ്ധത്തിൽ മാതൃരാജ്യത്തെ സംരക്ഷിക്കാൻ 1.4 കോടി ഇറാനിയൻ പൗരന്മാർ സന്നദ്ധത അറിയിച്ചതായി പ്രസിഡന്‍റ് മസൂദ് പെസെഷ്കിയൻ പറഞ്ഞിരുന്നു. രാജ്യത്തിനായി സ്വന്തം ജീവൻ നൽകാൻ തയ്യാറായ അഭിമാനികളായ പൗരന്മാരുടെ ഈ പട്ടികയിൽ താനും ഉൾപ്പെടുന്നുവെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. കഴിഞ്ഞ മാസം യുദ്ധം ആരംഭിച്ചപ്പോൾ മുതൽ രാജ്യത്ത് നടപ്പിലാക്കി വരുന്ന ‘ജൻഫദ’ (ജീവൻ ബലിയർപ്പിക്കുക) എന്ന ദേശീയ ക്യാമ്പയിന്‍റെ ഭാഗമായാണ് ഇത്രയധികം ആളുകൾ സൈന്യത്തിനൊപ്പം ചേരാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam