
വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ആഡംബരമേറിയ പുതിയ പ്രസിഡന്‍ഷ്യല്‍ വിമാനം പുറത്തിറക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നടന്ന ചടങ്ങിലാണ് ട്രംപിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്ത പുതിയ വിമാനം അദ്ദേഹം പുറത്തിറക്കിയത്. ഖത്തര്‍ ഭരണകൂടം ട്രംപിന് സമ്മാനമായി നല്‍കിയതാണ് 400 മില്യണ്‍ ഡോളര്‍ ( 3,300 കോടിയിലധികം രൂപ) വിലമതിക്കുന്ന ഈ ആഡംബര വിമാനം.
ഒരു വിദേശരാജ്യത്തുനിന്ന് ഇത്ര വലിയ തുകയുടെ സമ്മാനം സ്വീകരിക്കാമോ എന്ന രീതിയില്‍ നേരത്തെ ഉയര്‍ന്ന വിമര്‍ശനങ്ങളെല്ലാം ട്രംപ് തള്ളിക്കളഞ്ഞിരുന്നു. ഇതിനുശേഷം, യുഎസ് വ്യോമസേനയാണ് ഈ വിമാനം ട്രംപിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് റീഡിസൈന്‍ ചെയ്ത് സജ്ജമാക്കിയത്.
എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങളില്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവന്ന ഇളം നീല നിറം ട്രംപ് പൂര്‍ണ്ണമായും ഒഴിവാക്കി. 1960-കളില്‍ ജാക്വലിന്‍ കെന്നഡിയാണ് നീലനിറത്തിലുള്ള രൂപകല്‍പ്പന നിര്‍വഹിച്ചത്. കടും നീലയും വെള്ളയും കലര്‍ന്ന വിമാനത്തിന്റെ മധ്യഭാഗത്തായി ചുവന്ന വരകളുണ്ട്. വാലിലെ അമേരിക്കന്‍ പതാകയുടെ ഡിസൈനിലും മാറ്റം വരുത്തി. 'മുന്‍പ് പതാക നേര്‍രേഖയിലായിരുന്നു, എനിക്കത് ഇഷ്ടപ്പെടാത്തതിനാല്‍, പതാക പാറിക്കളിക്കുന്ന രീതിയിലേക്ക് മാറ്റി'-ട്രംപ് പറഞ്ഞു.
ട്രംപ് വര്‍ഷങ്ങളായി ഉപയോഗിക്കുന്ന സ്വന്തം ആഡംബര വിമാനത്തിന് സമാനമാണ് പുതിയ മാറ്റങ്ങള്‍. വിമാനത്തിന്റെ ഉള്‍ഭാഗത്ത് ഖത്തര്‍ ഭരണകൂടം ഒരുക്കിയ അതേ ആഡംബരം നിലനിര്‍ത്തി. തടിയുടെ പാനലിംഗുകള്‍, പൂര്‍ണ്ണമായി ചാരി കിടക്കാവുന്ന ലെതര്‍ സീറ്റുകള്‍, സ്വര്‍ണ്ണനിറത്തിലുള്ള ലൈറ്റുകള്‍ എന്നിവ ഇതിലുണ്ട്. സീറ്റ് ബെല്‍റ്റുകളില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക മുദ്രയുണ്ട്.
1990 മുതല്‍ ബോയിങ് 747-200 ശ്രേണിയിലുള്ള രണ്ട് പഴയ വിമാനങ്ങളാണ് എയര്‍ഫോഴ്‌സ് വണ്ണായി പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്നത്. ജോര്‍ജ്ജ് ബുഷ്, ബില്‍ ക്ലിന്റണ്‍, ബരാക് ഒബാമ, ജോ ബൈഡന്‍ എന്നിവര്‍ ദശലക്ഷക്കണക്കിന് മൈലുകള്‍ പറന്ന ഈ ചരിത്ര വിമാനങ്ങള്‍ ഇനി അറ്റകുറ്റപ്പണികള്‍ നടത്തി മ്യൂസിയങ്ങളിലേക്ക് മാറ്റുമെന്ന് ട്രംപ് അറിയിച്ചു.
ബോയിങ് കമ്പനി നിര്‍മ്മിക്കുന്ന മറ്റ് രണ്ട് പുതിയ ഔദ്യോഗിക വിമാനങ്ങളുടെ പണി തീരാന്‍ ഇനിയും രണ്ട് വര്‍ഷത്തോളം എടുക്കും. തന്റെ കാലാവധി തീരുന്ന 2029-നകം ഇവ ലഭിക്കില്ലെന്ന് കണ്ടപ്പോഴാണ് ട്രംപ് ഖത്തര്‍ നല്‍കിയ വിമാനത്തിലേക്ക് മാറിയത്.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 4-ന് മുമ്പ് ഈ പുതിയ വിമാനത്തില്‍ മൗണ്ട് റഷ്‌മോറിലേക്ക് പറക്കാനും, സ്വാതന്ത്ര്യദിനത്തില്‍ യുഎസ് കാപ്പിറ്റോളിന് മുകളിലൂടെ ഇത് പറപ്പിക്കാനുമാണ് ട്രംപിന്റെ പദ്ധതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam