
അങ്കാറ: യുദ്ധവിമാനങ്ങളും ആയുധങ്ങളും നിര്‍മ്മിക്കാന്‍ പാകിസ്ഥാനുമായി സഹകരിക്കാന്‍ തുര്‍ക്കി. യുദ്ധവിമാനങ്ങളോടൊപ്പം മിസൈലുകള്‍ നിര്‍മ്മിക്കാനും തുര്‍ക്കി പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി പ്രതിരോധ ഉദ്യോഗസ്ഥര്‍ പാകിസ്ഥാനുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ജനുവരിയിലാണ് അവസാന ചര്‍ച്ച നടന്നത്. പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കാനാണ് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുന്നതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. സൈപ്പര്‍ ലോങ് റേഞ്ച് മിസൈലുകളും ടിഎഫ്-എക്‌സ് യുദ്ധവിമാനങ്ങളും നിര്‍മ്മിക്കാനാണ് ആലോചന.
ആണവശക്തിയായ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ നേട്ടമാകുമെന്നാണ് തുര്‍ക്കി വിലയിരുത്തല്‍. നിലവില്‍ യുഎസ് നിര്‍മ്മിത എഫ്-16 വിമാനങ്ങളാണ് തുര്‍ക്കി ഉപയോഗിക്കുന്നത്. കുറഞ്ഞത് 240 എഫ്-16 വിമാനങ്ങളാണ് തുര്‍ക്കി യുഎസില്‍ നിന്ന് വാങ്ങിയത്. 2020ല്‍ തുര്‍ക്കി ടിഎഫ്-എക്‌സ് നിര്‍മ്മാണത്തിനായി സഹകരിക്കാന്‍ മലേഷ്യയെ സമീപിച്ചിരുന്നു. ഇന്തൊനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിക്കാനും തുര്‍ക്കി തീരുമാനിച്ചിരുന്നു.
പാകിസ്ഥാന്‍ വഴി ചൈനയുമായി പ്രതിരോധ കാര്യങ്ങളില്‍ സഹകരിക്കാനും തുര്‍ക്കിക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി പാകിസ്ഥാനുമായി അടുത്ത ബന്ധമാണ് ചൈനക്കുള്ളത്. പാകിസ്ഥാന്റെ ആയുധ നിര്‍മ്മാണത്തിന് ചൈനയാണ് സഹായങ്ങള്‍ നല്‍കുന്നത്. 2013ല്‍ ചൈനയുമായി ദീര്‍ഘദൂര മിസൈല്‍ നിര്‍മ്മാണ കരാറിന് തുര്‍ക്കി ചൈനയെ തെരഞ്ഞെടുത്തെങ്കിലും പിന്നീട് പിന്മാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam