'ഒരു കഷ്ണം ബ്രഡിനായി ഉന്തും തള്ളും', ഗാസയിൽ തിക്കിലും തിരക്കിലും ശ്വാസം മുട്ടി 3 പേർ മരിച്ചു

Published : Dec 01, 2024, 06:19 PM IST
'ഒരു കഷ്ണം ബ്രഡിനായി ഉന്തും തള്ളും', ഗാസയിൽ തിക്കിലും തിരക്കിലും ശ്വാസം മുട്ടി 3 പേർ മരിച്ചു

Synopsis

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗാസയിലെ ബേക്കറികൾ ധാന്യപ്പൊടികൾ ലഭ്യമാകാത്തത് മൂലം അടച്ചിട്ടിരിക്കുകയായിരുന്നു. ഇത്തരത്തിൽ അടച്ചിട്ട ബേക്കറികളിലൊന്ന് വീണ്ടും തുറന്നപ്പോൾ വലിയ രീതിയിലാണ് ആൾക്കൂട്ടം ഇവിടേക്ക് എത്തിയത്.

ഗാസ: യുദ്ധക്കെടുതികൾക്കിടെ ഭക്ഷണം വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് ഗാസ മുനമ്പിൽ രണ്ട് പെൺകുട്ടികളും ഒരു സ്ത്രീയും മരിച്ചു. വെള്ളിയാഴ്ച ഗാസയിലെ ഒരു ബേക്കറിക്ക് മുന്നിൽ ബ്രഡ് വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് ഞെരിഞ്ഞാണ് മൂന്ന് പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. മേഖലയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതിന് ഇടയിലാണ് സംഭവം. 13ഉം 17ഉം പ്രായമുള്ള പെൺകുട്ടികളുടേയും 50 വയസുള്ള സ്ത്രീയുടേയും മൃതദേഹം മധ്യ ഗാസയിലെ അൽ അഖ്സ മാട്രിയാർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. 

തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയാണ് ഇവരുടെ അന്ത്യമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കിയിട്ടുള്ളത്. ഗാസയിലെ അൽ ബന്ന ബേക്കറിക്ക് മുന്നിലാണ് ഒരു കഷ്ണം ബ്രഡിന് വേണ്ടി വലിയ രീതിയിലുള്ള  തിക്കും തിരക്കും അനുഭവപ്പെട്ടത്. 14 മാസത്തോളം നീണ്ട യുദ്ധത്തിനിടയിൽ ഗാസയിലേക്ക് ഭക്ഷണം എത്തുന്നത് കഴിഞ്ഞ രണ്ട് മാസങ്ങളായി ഏറ്റവും കുറഞ്ഞ അവസ്ഥയിലാണുള്ളത്. പട്ടിണി അതി രൂക്ഷമായ അവസ്ഥയിലാണ് ഗാസയിലെ ജനമുള്ളത്. മാനുഷിക സഹായം മാത്രമാണ് ഗാസയിലെ പലസ്തീൻ സ്വദേശികൾക്ക് ഭക്ഷണത്തിന് ആശ്രയമായിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗാസയിലെ ബേക്കറികൾ ധാന്യപ്പൊടികൾ ലഭ്യമാകാത്തത് മൂലം അടച്ചിട്ടിരിക്കുകയായിരുന്നു. ഇത്തരത്തിൽ അടച്ചിട്ട ബേക്കറികളിലൊന്ന് വീണ്ടും തുറന്നപ്പോൾ വലിയ രീതിയിലാണ് ആൾക്കൂട്ടം ഇവിടേക്ക് എത്തിയത്. ഈ തിക്കിലും തിരക്കിലുമാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. ഗാസ മുനമ്പിലെ പലസ്തീൻകാർ ബേക്കറികളേയും ജീവകാരുണ്യ സംഘടനകളുടെ ഭക്ഷണ വിതരണത്തേയും ആശ്രയിച്ചാണ് ഒരു നേരത്തെ ഭക്ഷണം കണ്ടെത്തുന്നത്. 

ഗാസയിൽ പട്ടിണിയിലായ പാലസ്തീൻകാർക്ക് ഭക്ഷണവുമായി എത്തിയ യുഎൻ വാഹനങ്ങൾ കൊള്ളയടിച്ചതായി റിപ്പോർട്ട് വന്നത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. ഭക്ഷണം അടക്കമുള്ള സഹായവുമായി എത്തിയ 109 യുഎൻ ലോറികളാണ് ശനിയാഴ്ച ഗാസയിൽ തട്ടിയെടുക്കപ്പെട്ടത്. പാലസ്തീനിലെ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് റീലീഫ് ആൻഡ് വർക്സ് ഏജൻസിയുടെ വാഹന വ്യൂഹമാണ് ആയുധങ്ങളുമായി എത്തിയവർ തട്ടിയെടുത്തത്. 79 ലോറികളാണ് നഷ്ടമായത്. ഇസ്രയേൽ നിയന്ത്രണത്തിലുള്ള കെരേം ശാലോമിലൂടെ വാഹന വ്യൂഹം കടന്നുപോകുമ്പോഴായിരുന്നു അക്രമം നടന്നതെന്നാണ് യുഎൻ വിശദമാക്കുന്നത്. 

ഗാസയിൽ ഒരു രീതിയിലുള്ള സഹായ പ്രവർത്തനങ്ങളും സാധ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നാണ്  യുണൈറ്റഡ് നേഷൻസ് റീലീഫ് ആൻഡ് വർക്സ് ഏജൻസി കമ്മീഷണർ ഫിലിപ്പെ ലസാരിനി നേരത്തെ വിശദമാക്കിയത്. രണ്ട് ദശലക്ഷത്തിലധികം ജനങ്ങൾ പട്ടിണി കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ക്ഷാമ സമാനമായ സാഹചര്യമാണ് പാലസ്തീൻ ജനത നേരിടുന്നതെന്നാണ് യുഎൻ നേരത്തെ വിശദമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'