
ദോഹ : ഖത്തർ ആക്രമിച്ചുള്ള ഇസ്രായേൽ തീക്കളിയിൽ ഒറ്റപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ആക്രമണം നെതന്യാഹുവിന്റെ മാത്രം തീരുമാനമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതും അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായതും ഇസ്രയേലിന് തിരിച്ചടിയാണ്.
ആക്രമണത്തിന് പിന്നാലെ അറബ് ശക്തിയുടെ വേദിയായി മാറിയിരിക്കുകയാണ് ദോഹ. യുഎഇ പ്രധാനമന്ത്രി ഖത്തറിലെത്തി. ജോർദാൻ,സൗദി ഭരണാധികാരികളും ദോഹയിലേക്കെത്തച്ചേർന്നിട്ടുണ്ട്. അമേരിക്കയുമായി സഖ്യത്തിലുള്ള ജിസിസി രാജ്യത്ത് ഇസ്രയേൽ നടത്തിയ ഏപക്ഷീയ ആക്രമണത്തിലെ രോഷം അറബ് മേഖലയിലാകെ പടരുകയാണ്. വിവിധ രാജ്യത്തലവന്മാർ ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അമർഷമാണ് ദോഹയിലെത്തി പങ്കുവയ്ക്കുന്നത്. സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള ഏത് നടപടിയയെയും പിന്തുണയ്ക്കുമെന്ന് ദോഹയിലെത്തിയ യുഎഇ പ്രസിഡന്ർറ് വ്യക്തമാക്കിയിട്ടുണ്ട്. . ഇസ്രയേലിന്റെ ക്രിമിനൽ നടപടിയാണെന്ന് സൌദി അറേബ്യയും തുറന്നടിച്ചു. ഇസ്രയേലിനെതിരെ യുഎൻ രക്ഷാസമിതിക്ക് കത്ത് അയച്ച ഖത്തർ , മധ്യസ്ഥ ചർച്ചകളിൽ നിന്ന് പൂർണമായി പിന്മാറുമോയെന്നതാണ് ഇനി അറിയേണ്ടത്.
അതേ സമയം, ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തോട് ശക്തമായ വിയോജിപ്പെന്ന്ഗ ൾഫ് രാജ്യങ്ങളെ ഇന്ത്യ അറിയിച്ചു. 8 ലക്ഷത്തിലധികം ഇന്ത്യക്കാരുള്ള ഖത്തറുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള നടപടികളാണ് അടുത്തിടെ നരേന്ദ്ര മോദി സ്വീകരിച്ചത്. ഖത്തർ അമീർ ദില്ലിയിലെത്തിയപ്പോൾ വിമാനത്തവളത്തിൽ നേരിട്ടെത്തി മോദി സ്വീകരിച്ചു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിൽ മൂന്നിൽ രണ്ടും വാങ്ങുന്നത് ഖത്തറിൽ നിന്നാണ്. ഈ സാഹചര്യത്തിൽ ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിന് എതിരായ നിലപാടാണ് ഇന്ത്യ ഇന്നലെ മൂന്നു വരി പ്രസ്താവനയിൽ സ്വീകരിച്ചത്. മേഖലയിലെ സമാധാനവും സുരക്ഷയും അപകടത്തിലാക്കരുത് എന്ന മുന്നറിയിപ്പ് ഇന്ത്യ നല്കി.