
ബിയജിംഗ്: ബിബിസി വേള്‍ഡ് ന്യൂസിനെ ചൈന വിലക്കി. ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (സിജിടിഎന്‍) ലൈസന്‍സ് ബ്രിട്ടനില്‍ റദ്ദാക്കി ഒരാഴ്ചയ്ക്കുള്ളിലാണ് ചൈനയുടെ നീക്കം. ചൈനയുടെ താല്‍പ്പര്യങ്ങളെയും ദേശീയ ഐക്യത്തേയും ബാധിക്കുന്ന തരത്തില്‍ ഗൌരവകരമായ നിയമലംഘനം പ്രഷേപണത്തില്‍ നടത്തിയതിനാണ് ഈ നടപടി എന്നാണ് ചൈന പറയുന്നത്.
എന്നാല്‍ ചൈനയുടെ നീക്കത്തെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തത് എന്നാണ് ബ്രിട്ടണ്‍ വിശേഷിപ്പിച്ചത്. ചൈനയിലെ സിംജിംയാഗ് പ്രവിശ്യയിലെ ന്യൂനപക്ഷ മുസ്ലീം വിഭാഗത്തിനെതിരായ ചൈനീസ് സര്‍ക്കാര്‍ നടപടികള്‍ സംബന്ധിച്ച് ബിസിസി വേള്‍ഡ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. ഇതാണ് പ്രധാനമായും ചൈനയെ പ്രകോപിച്ചത് എന്നാണ് സൂചന. ഇതിന് പുറമേ ഹോംങ്കോങ്ങിലെ ചൈനീസ് നിയന്ത്രണ ദേശീയ റേഡിയോ, ടിവി സ്ഥാപനത്തില്‍ ബിബിസി റേഡിയോ ന്യൂസ് പ്രഷേപണം ചെയ്യുന്നതും ചൈന വിലക്കി.
മുന്‍പ് ബ്രിട്ടീഷ് അധീനതയിലുള്ള കാലത്ത് തുടങ്ങിയ ഈ പതിവ് റദ്ദാക്കിയതിലൂടെ ഹോങ്കോങ്ങില്‍ ചൈന മാധ്യമ രംഗത്തും പിടിമുറുക്കുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. നേരത്തെ തന്നെ ന്യൂനപക്ഷ മുസ്ലീംങ്ങള്‍ സംബന്ധിച്ച വാര്‍ത്ത, കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ എന്നിവ നല്‍കിയ ബിബിസിക്കെതിരെ ചൈന രംഗത്തുണ്ട്. അതേ സമയം ചൈനയുടെ നീക്കം നിരാശജനകമാണെന്നും. ലോകത്തെ എല്ലാ വിഷയങ്ങളും പക്ഷപാതം ഇല്ലാതെ സത്യസന്ധമായി ലോകത്തിന് മുന്‍പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്ത സ്ഥാപനമാണ് തങ്ങളെന്ന് ബിബിസി പ്രതികരിച്ചു.
'ലോകത്ത് ഏറ്റവും കുറവ് മാധ്യമ ഇന്‍റര്‍നെറ്റ് സ്വതന്ത്ര്യം കുറഞ്ഞ രാജ്യമാണ് ചൈന, ലോകത്തിന്‍റെ കണ്ണില്‍ ചൈനയുടെ സ്ഥിതി കൂടുതല്‍ മോശമാക്കുന്ന നടപടിയാണ് ഇത്' - ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡൊമനിക്ക് റാബ് പ്രതികരിച്ചു. ഇതിന് തിരിച്ചടിയെന്നവണ്ണം ലണ്ടനിലെ ചൈനീസ് എംബസി വക്താവും പ്രസ്താവന ഇറക്കി. 'ബിബിസി നിരന്തരം നൂറ്റാണ്ടിലെ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു, ഇത് ജേര്‍ണലിസത്തിന്‍റെ പ്രൊഫഷണലിസത്തിനും, എത്തിക്സിനും ചേരുന്നതല്ല. ഇത് ശരിക്കും ഇരട്ട നീതി നടപ്പിലാക്കലാണ്' - എംബസി പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam