കൊവിഡ് മറവില്‍ ഹോങ്കോങ് ദേശീയ സുരക്ഷാ നിയമം; ചൈനയ്ക്കെതിരെ വിവിധ ലോക രാജ്യങ്ങള്‍

By Web TeamFirst Published May 29, 2020, 8:54 AM IST
Highlights

ഹോങ്കോങ്ങിലെ പുതിയ സുരക്ഷാ നിയമത്തിന്റെ പേരിൽ യുഎസും ചൈനയും യുഎന്നിൽ നേരത്തെ തന്നെ ഏറ്റുമുട്ടിയിരുന്നു. വിവാദ നിയമം ചർച്ചചെയ്യാൻ രക്ഷാസമിതി യോഗം വിളിക്കണമെന്ന യുഎസ് ആവശ്യത്തെ ചൈന ശക്തമായി എതിർത്തു. ചൈനയെ പിന്തുണച്ച റഷ്യ യുഎസ് ആവശ്യം ന്യായമല്ലെന്ന് അറിയിച്ചു. 
 

ഹോങ്കോങ്: വിവാദ ഹോങ്കോങ് ദേശീയ സുരക്ഷാ നിയമത്തിനെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളാണ് നിയമത്തെ അപലപിച്ചത്. മേഖലയിലെ സമാധാനം തകര്‍ക്കുന്ന നിയമം ഹോങ്കോങ്ങിന്‍റെ സ്വയംഭരണാവകാശത്തിൻമേലുള്ള കടന്നുകയറ്റമാണെന്നാണ് വിമർശനം. ഹോങ്കോങ്ങിൽ ചൈനയുടെ സുരക്ഷാ ഏജൻസി, ഹോങ്കോങ്ങിലെ കുറ്റവാളികളെ കൈമാറൽ തുടങ്ങിയ വിവാദ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ബില്ല്. 

ഹോങ്കോങ്ങിലെ പൗരാവകാശങ്ങൾക്ക് കനത്ത ആഘാതമാകും പുതിയ സുരക്ഷാനിയമം എന്നാണ് ആഗോള നിരീക്ഷകർ കരുതുന്നു. ആഗോള വ്യാപാര കേന്ദ്രമെന്ന ഹോങ്കോങ്ങിന്റെ നിലയിൽ മാറ്റമുണ്ടായേക്കും പുതിയ നിയമത്തോടെ. കൂടുതൽ സ്വയംഭരണാവകാശത്തിനായി ഹോങ്കോങില്‍  നടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിയമം. 

ഹോങ്കോങ്ങിലെ പുതിയ സുരക്ഷാ നിയമത്തിന്റെ പേരിൽ യുഎസും ചൈനയും യുഎന്നിൽ നേരത്തെ തന്നെ ഏറ്റുമുട്ടിയിരുന്നു. വിവാദ നിയമം ചർച്ചചെയ്യാൻ രക്ഷാസമിതി യോഗം വിളിക്കണമെന്ന യുഎസ് ആവശ്യത്തെ ചൈന ശക്തമായി എതിർത്തു. ചൈനയെ പിന്തുണച്ച റഷ്യ യുഎസ് ആവശ്യം ന്യായമല്ലെന്ന് അറിയിച്ചു. 

വ്യാപാരബന്ധവും കോവിഡും മോശമാക്കിയ യുഎസ്–ചൈന ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനകളുണ്ട് ഹോങ്കോങ് നിയമപ്രശ്നം ഉണ്ടാക്കുന്നത്. ഹോങ്കോങ്ങിന് സ്വയംഭരണപദവി നഷ്ടമായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആരോപിച്ചു. വ്യാപാരരംഗത്ത് ഹോങ്കോങ്ങിനു നൽകിയിരുന്ന പ്രത്യേക പദവി യുഎസ് എടുത്തുകളഞ്ഞേക്കുമെന്ന് സൂചനയുണ്ട്. 1300ലേറെ യുഎസ് കമ്പനികൾക്ക് ഹോങ്കോങ്ങിൽ ഓഫിസുണ്ട്. യൂറോപ്യൻ യൂണിയനും ജപ്പാനും പുതിയ നിയമത്തിൽ ആശങ്ക അറിയിച്ചു. 

അതേ സമയം പുതിയ നിയമത്തിനെതിരെ ബുധനാഴ്ച ഹോങ്കോങ്ങിൽ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി. ചൈനീസ് ദേശീയഗാന നിയമം ചർച്ചചെയ്യാൻ കൂടിയ ഹോങ്കോങ് ലെജിസ്ലേറ്റീവ് അസംബ്ലി കടുത്ത അഭിപ്രായവ്യത്യാസത്തെ തുടർന്ന് പിരിഞ്ഞു. നഗരത്തിൽ പലയിടത്തും പ്രതിഷേധക്കാർ സുരക്ഷാസേനയുമായി സംഘർഷത്തിലായി.
 

click me!