സെലന്‍സ്കിയുടെ ജന്മനാട്ടിലെ കൂറ്റന്‍ ഡാം മിസൈലാക്രമണത്തില്‍ തകര്‍ത്ത് റഷ്യ; പ്രളയത്തില്‍ മുങ്ങി നഗരം  

By Web TeamFirst Published Sep 15, 2022, 5:02 PM IST
Highlights

ജനവാസമേഖകളിലാണ് റഷ്യ ആക്രമണം കടുപ്പിച്ചതെന്ന് യുക്രൈന്‍ ആരോപിച്ചു. കറാച്ചുൻ അണക്കെട്ട് തകര്‍ക്കുന്നതിന് റഷ്യന്‍ എട്ട് റഷ്യൻ ക്രൂസ് മിസൈലുകൾ ഉപയോഗിച്ചെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കീവ്: യുക്രൈനിൽ അണക്കെട്ട് മിസൈൽ ആക്രമണത്തിൽ തകർത്ത് റഷ്യ. കിഴക്കൻ യുക്രൈൻ നഗരമായ  ക്രീവി റിയയിലെ ജലസംഭരണിയാണ് തകർത്തത്. യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയുടെ ജന്മനാടാണ് ക്രീവി റിയ. സമീപപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. യുക്രൈൻ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ റഷ്യക്ക് അപ്രതീക്ഷിത തിരിച്ചടി നൽകിയിരുന്നു. ഇതോടെയാണ് അണക്കെട്ടുകളും വൈദ്യുതി നിലങ്ങളും അടക്കം പ്രധാന കേന്ദ്രങ്ങൾക്ക് നേരെ റഷ്യ ആക്രമണം ശക്തമാക്കിയത്. 

ജനവാസമേഖകളിലാണ് റഷ്യ ആക്രമണം കടുപ്പിച്ചതെന്ന് യുക്രൈന്‍ ആരോപിച്ചു. കറാച്ചുൻ അണക്കെട്ട് തകര്‍ക്കുന്നതിന് റഷ്യന്‍ എട്ട് റഷ്യൻ ക്രൂസ് മിസൈലുകൾ ഉപയോഗിച്ചെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അണക്കെട്ടും പമ്പിങ് സ്റ്റേഷനും തകർന്നതോടെ നഗരം വെള്ളത്തിലാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ പരിശ്രമിക്കുകയാണെന്നും യുക്രൈൻ പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. ആക്രമണത്തിൽ അണക്കെട്ടിന് കാര്യമായ തകരാർ സംഭവിച്ചെന്നും സമീപപ്രദേശത്തെ പാലങ്ങളെല്ലാം ഒലിച്ചു പോയെന്നും 650,000 ആളുകൾ താമസിച്ചിരുന്ന നഗരത്തിലെ ഭൂരിഭാഗം കെട്ടിടങ്ങളിലും വെള്ളം കയറിയെന്നും യുക്രൈന്‍ അറിയിച്ചു. ഡൈനിപ്പര്‍ നദീമുഖത്തുള്ള നഗരമാണ് ക്രിവി റിയ. 

യുക്രൈന്‍ പ്രസിഡന്‍റ് സെലെൻസ്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടിരുന്നു.പ്രസിഡന്റിന്റെ പരുക്ക് ഗുരുതരമല്ലെന്ന് സെലെൻസ്കിയുടെ വക്താവ് സെർഗി നിക്കിഫോറോവ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. തന്‍റെ ജൻമനാടിനെ കുറിച്ച് ഏറെ ആശങ്കയുണ്ടെന്ന് വ്യാഴാ‌ഴ്‌ച രാവിലെ പുറത്തുവിട്ട വിഡിയോയിൽ അദ്ദേഹം പറഞ്ഞു. യുക്രൈന്‍ പ്രതിരോധത്തെ തകർക്കാനാണ് റഷ്യ അണക്കെട്ട് തകർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഹർകീവിനു പിന്നാലെ ഖേഴ്‌സനിലും റഷ്യന്‍ സൈന്യം തിരിച്ചടി നേരിട്ടിരുന്നു. ഭീരുക്കളായ റഷ്യൻ സൈനികർ മറഞ്ഞിരുന്നു ജനവാസമേഖലകളിൽ ആക്രമണം അഴിച്ചുവിടുകയാണെന്നും സെലെൻസ്‌കി ആരോപിച്ചു.  വെള്ളപ്പൊക്കം ഖേഴ്‌സനിലെ പ്രത്യാക്രമണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് യുക്രൈനിന്‍റെ കണക്കുകൂട്ടല്‍. ഖേഴ്‌സനിന്റെ ഉള്‍ഭാഗങ്ങളിലേക്കും അണക്കെട്ട് തകര്‍ന്ന് പ്രളയജലം എത്തി. 

click me!