
ന്യൂയോർക്ക്: ഗാസയിലെ തങ്ങളുടെ താൽക്കാലിക ഭരണസമിതി പിരിച്ചുവിട്ട ഹമാസ് നടപടിയെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗാസ മുനമ്പ് ഭരിച്ചുപോന്നിരുന്ന തങ്ങളുടെ ഭരണസമിതി (ഗവേണിംഗ് ബോഡി) പിരിച്ചുവിടാനുള്ള തീരുമാന കഴിഞ്ഞ ദിവസമാണ് ഹമാസ് വ്യക്തമാക്കിയത്. ഗാസയിൽ സിവിലിയൻ ഭരണം നടപ്പിലാക്കുന്നതിനായി ഒരു വിദഗ്ധ സമിതിക്ക് അധികാരം കൈമാറുന്നതിന് മുന്നോടിയായാണ് ഹമാസ് ഈ സുപ്രധാന നീക്കം നടത്തിയത്. യുഎസ് പിന്തുണയോടെയുള്ള സമാധാന പദ്ധതിയുടെ ഭാഗമായി ഗാസയുടെ ഭരണം സാങ്കേതികവിദഗ്ധർ അടങ്ങിയ പുതിയ സമിതിക്ക് കൈമാറാൻ തയാറാണെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു.
വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനും യുഎൻ രക്ഷാസമിതിയുടെ പ്രസക്തമായ പ്രമേയങ്ങളിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുന്ന ഏത് നടപടിയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ഹമാസിന്‍റെ തീരുമാനത്തിന് പിന്നാലെ യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് വ്യക്തമാക്കി. പലസ്തീൻ അതോറിറ്റിയുടെ കീഴിലുള്ള ഏകീകൃത പലസ്തീൻ ഭരണത്തിനായുള്ള ശ്രമങ്ങളെ യുഎൻ തുടർന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച യുദ്ധാനന്തര ഗാസ പുനർനിർമാണ പദ്ധതി നടപ്പിലാക്കാൻ ഇസ്രയേലിനു മേൽ സമ്മർദമേറും.
കഴിഞ്ഞ ദിവസമാണ് ഗാസയിലെ ഹമാസ് സർക്കാരിന്റെ എമർജൻസി കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജി സമർപ്പിക്കുകയും കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തത്. 2007 മുതൽ ഗാസയിൽ തുടരുന്ന ഹമാസ് ഭരണത്തിനാണ് ഇതോടെ മാറ്റം വരുന്നത്. യുഎസ് മുൻകൈയെടുത്ത് രൂപീകരിച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായി, പലസ്തീനിയൻ വിദഗ്ധർ അടങ്ങുന്ന 'നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ' (NCAG) ഇനി അഡ്മിനിസ്ട്രേറ്റീവ് ചുമതലകൾ ഏറ്റെടുക്കും. പലസ്തീനിയൻ എഞ്ചിനീയറും മുൻ ഉദ്യോഗസ്ഥനുമായ അലി ഷാത്ത് ആണ് ഈ സമിതിയുടെ തലവൻ. യുദ്ധത്തിൽ തകർന്ന ഗാസയിലെ പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സിവിലിയൻ സേവനങ്ങൾ പുനഃസ്ഥാപിക്കുക എന്നിവയയാണ് ഈ സമിതിയുടെ ലക്ഷ്യം.
ഇസ്രായേലിന്റെ ആക്രമണങ്ങൾക്കും അധിനിവേശത്തിനും കാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് തങ്ങൾ ഭരണപരമായ ചുമതലകളിൽ നിന്ന് മാറുന്നതെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം വ്യക്തമാക്കി. സിവിലിയൻ ഭരണത്തിൽ നിന്ന് പിന്മാറിയെങ്കിലും ഗാസയിലെ സുരക്ഷാ ചുമതലകളും തങ്ങളുടെ ആയുധങ്ങളും ഹമാസ് പൂർണ്ണമായി പുതിയ സമിതിക്ക് കൈമാറുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എല്ലാ ആയുധങ്ങളും സിവിലിയൻ സമിതിയുടെ കീഴിൽ വരണമെന്നാണ് അന്താരാഷ്ട്ര മധ്യസ്ഥർ ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam