പാകിസ്ഥാൻ വ്യോമസേനാ മേധാവി സഹീർ അഹമ്മദ് ബാബർ സിദ്ദുവും ബംഗ്ലാദേശ് വ്യോമസേനാ മേധാവി ഹസൻ മഹ്മൂദ് ഖാനുമാണ് ചർച്ച നടത്തിയത്. വേഗത്തിലുള്ള ഡെലിവറി, പരിശീലനം എന്നിവയെല്ലാം പാകിസ്ഥാൻ വാഗ്ദാനം ചെയ്തു.
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ് . ഇതു സംബന്ധിച്ച് പാകിസ്ഥാന്‍റെയും ബംഗ്ലാദേശിന്‍റെയും വ്യോമസേനാ മേധാവികൾ ചർച്ച നടത്തിയതായി പാക് സൈന്യം അറിയിച്ചു. ജെഎഫ്-17 യുദ്ധവിമാനങ്ങൾ ആണ് പാകിസ്ഥാൻ ബംഗ്ലാദേശിന് വിൽക്കുന്നത്. ചൈനയുമായി ചേർന്ന് സംയുക്തമായി വികസിപ്പിച്ച പല ദൌത്യങ്ങളുള്ള യുദ്ധവിമാനമാണ് ജെഎഫ്-17. പാകിസ്ഥാൻ വ്യോമസേനാ മേധാവി സഹീർ അഹമ്മദ് ബാബർ സിദ്ദുവും ബംഗ്ലാദേശ് വ്യോമസേനാ മേധാവി ഹസൻ മഹ്മൂദ് ഖാനുമാണ് ചർച്ച നടത്തിയത്. വേഗത്തിലുള്ള ഡെലിവറി, പരിശീലനം എന്നിവയെല്ലാം പാകിസ്ഥാൻ വാഗ്ദാനം ചെയ്തു.
"പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധത്തെ ഈ സന്ദർശനം അടിവരയിടുന്നു. പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ദീർഘകാല തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനുമുള്ള ദൃഢനിശ്ചയത്തിന്‍റെ തെളിവാണ് ഈ ചർച്ചകൾ"- എന്നാണ് പാക് സൈന്യത്തിന്‍റെ പ്രതികരണം.നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന് കീഴിൽ, ഫെബ്രുവരി 12 ന് ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.
ബംഗ്ലാദേശ് ടു പാകിസ്ഥാൻ വിമാന സർവീസ്
2024 ഓഗസ്റ്റിൽ നടന്ന വൻ പ്രതിഷേധങ്ങളെ തുടർന്ന് അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതോടെ ഇന്ത്യ - ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ബംഗ്ലാദേശ് പാകിസ്ഥാനുമായി കൂടുതൽ അടുക്കുകയും ചെയ്തു. പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യാപാരം പുനരാരംഭിച്ചു. ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ നിരവധി തവണ ചർച്ചകൾ നടത്തി. ബംഗ്ലാദേശിൽ നിന്ന് പാകിസ്ഥാനിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസും പുനരാരംഭിക്കും.
പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്, ആയുധ വ്യാപാര വിജയം പാകിസ്ഥാന്‍റെ സാമ്പത്തിക സ്ഥിതിയെ മാറ്റിമറിക്കുമെന്നാണ്- "ഞങ്ങളുടെ വിമാനങ്ങൾ പരീക്ഷിച്ചു കഴിഞ്ഞു. ഞങ്ങൾക്ക് ധാരാളം ഓർഡറുകൾ ലഭിക്കുന്നതിനാൽ ആറ് മാസത്തിനുള്ളിൽ പാകിസ്ഥാന് അന്താരാഷ്ട്ര നാണയ നിധിയുടെ ആവശ്യമില്ലാതെ വരും"


