ട്വീറ്റിൽ ‘ബലപ്രയോഗത്തിലൂടെയുള്ള തിരോധാനം’ എന്ന വാക്ക് ഉപയോഗിച്ചു എന്നതാണ് അവർക്കെതിരെയുള്ള പ്രധാന കുറ്റം. ഈ വാക്ക് ഉപയോഗിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നാണ് പാക് സൈബർ ക്രൈം ഏജൻസിയുടെ വാദം

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ ഭരണകൂട നയങ്ങളെ വിമർശിക്കുന്നവരെയും മനുഷ്യാവകാശ പ്രവർത്തകരെയും നിശബ്ദരാക്കാൻ നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് മുൻ പാക് മന്ത്രിയും പ്രതിരോധ വിദഗ്ധയുമായ ഷിറീൻ മസാരി. ഇമ്രാൻ ഖാൻ മന്ത്രിസഭയിൽ മനുഷ്യാവകാശ മന്ത്രിയായിരുന്ന മസാരി, തന്റെ മകളും മനുഷ്യാവകാശ അഭിഭാഷകയുമായ ഈമാൻ സൈനബ് മസാരി നേരിടുന്ന വിചാരണയെ ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ ഭീതിജനകമായ അവസ്ഥ വിവരിച്ചത്.

ഈമാനും ഭർത്താവ് ഹാദി അലി ചാത്തയും ചേർന്ന് ഒരു ട്വീറ്റിൽ ബലപ്രയോഗത്തിലൂടെയുള്ള തിരോധാനം എന്ന വാക്ക് ഉപയോഗിച്ചു എന്നതാണ് അവർക്കെതിരെയുള്ള പ്രധാന കുറ്റം. ഈ വാക്ക് ഉപയോഗിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നാണ് പാക് സൈബർ ക്രൈം ഏജൻസിയുടെ വാദം. 2016-ലെ പ്രിവൻഷൻ ഓഫ് ഇലക്ട്രോണിക് ക്രൈംസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

വിചാരണയിലെ വിരോധാഭാസങ്ങൾ

ഈ കേസിന്റെ വിചാരണയ്ക്കിടെ നടന്ന കാര്യങ്ങൾ നിയമവ്യവസ്ഥയുടെ അപചയമാണ് വ്യക്തമാക്കുന്നതെന്ന് ഷിറീൻ മസാരി ഡിസന്റ് ടുഡേയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ ഔദ്യോഗിക സാക്ഷിക്ക് സ്വന്തം തിരിച്ചറിയൽ രേഖ പോലും ഹാജരാക്കാൻ കഴിഞ്ഞില്ല. ബലപ്രയോഗത്തിലൂടെയുള്ള തിരോധാനം എന്ന പദം പാക് സുപ്രീം കോടതിയും ഹൈക്കോടതികളും നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫും നിരന്തരം ഉപയോഗിക്കുന്ന ഒന്നാണ്. പാകിസ്ഥാനിൽ ഇതിനായി ഒരു ഔദ്യോഗിക കമ്മീഷൻ തന്നെയുണ്ട്. എന്നാൽ ഒരു സാധാരണ പൗരൻ ഇത് ഉപയോഗിക്കുമ്പോൾ അത് രാജ്യദ്രോഹമായി മാറുന്നുവെന്ന് മസാരി ചൂണ്ടിക്കാട്ടി.

പാക് സൈന്യത്തിന്റെ നയങ്ങളെയും ബലൂചിസ്ഥാനിലെ സൈനിക നീക്കങ്ങളെയും വിമർശിക്കുന്നവരെ ഇല്ലാതാക്കാനാണ് ഇത്തരം കേസുകൾ കെട്ടിച്ചമയ്ക്കുന്നത്. അടുത്തിടെ, പാകിസ്ഥാനിലെ യുവതലമുറ പഴയ ഭരണകൂട ശൈലികളെ മടുത്തിരിക്കുന്നു എന്നർത്ഥം വരുന്ന ഇറ്റ് ഈസ് ഓവർ എന്ന ലേഖനം ഒരു പ്രമുഖ പത്രത്തിൽ നിന്ന് സൈന്യത്തിന്റെ സമ്മർദ്ദത്താൽ നീക്കം ചെയ്തിരുന്നു. ഇത് രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യം എത്രത്തോളം അപകടത്തിലാണെന്ന് വ്യക്തമാക്കുന്നു. ഈമാൻ മസാരിക്കും ഭർത്താവിനും നേരെയുള്ള തുടർച്ചയായ നീതിന്യായ പീഡനത്തെ അന്താരാഷ്ട്ര നിയമ സംഘടനകൾ അപലപിച്ചു. അവർക്കെതിരെയുള്ള കുറ്റങ്ങൾ പിൻവലിക്കണമെന്നും അഭിഭാഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആഗോള സംഘടനകൾ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.