
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും ധാരണയ്ക്ക് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ഏകദേശ ധാരണ സംബന്ധിച്ച രേഖ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അനുമതി കാത്തു കിടക്കുകയാണെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടിയ ധാരണയാണ് നിലവിൽ വരിക. അതിനുള്ളിൽ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനത്തിൽ എത്താനാണ് നീക്കം. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ ഇറാൻ ഹോർമുസ് തുറക്കുകയും അമേരിക്ക നാവിക ഉപരോധം പിൻവലിക്കുകയും ചെയ്യും. ഇറാന്റെ ഫണ്ട് വിട്ടുനൽകുന്നതും ഉപരോധം ലഘൂകരിക്കുന്നതും ഇതോടൊപ്പമുണ്ട്. എല്ലാ മേഖലകളിലും യുദ്ധം നിർത്തിയുള്ള ധാരണ വിജയിച്ചാൽ ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ച ചെയ്തേക്കും. മേഖലയിലെ രാജ്യങ്ങളോടുള്ള സമീപനവും ഇറാൻ വ്യക്തമാക്കേണ്ടി വരും. ഇരുപക്ഷത്തെയും കടുത്ത നിലപാടുകളുള്ളവരെ അനുനയിപ്പിക്കുക എന്നതാണ് വെല്ലുവിളി.
60 ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ ആണവ ചർച്ചകൾ ഇരു രാജ്യങ്ങളും തുടരും. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ ഭാവിയെക്കുറിച്ചും യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചും ഇരു രാജ്യങ്ങളും വിശദമായി സംസാരിക്കും. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഇറാന്റെ ഉറപ്പിന്മേൽ, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കുന്നതും ഉപരോധങ്ങളിൽ ഇളവുകൾ നൽകുന്നതും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതും അമേരിക്കയുടെ പരിഗണനയ്ക്ക് വരും. എന്നാൽ ഈ ചർച്ചകളെല്ലാം അന്തിമ സമാധാന കരാറിലേക്ക് എത്തുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.
നയതന്ത്ര ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസിന് സമീപമുള്ള ഇറാന്റെ ഡ്രോൺ നിയന്ത്രണ കേന്ദ്രത്തിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി, വ്യാഴാഴ്ച കുവൈറ്റിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. അഞ്ച് ഇറാൻ ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായും കുവൈറ്റിലേക്ക് വന്ന ബാലിസ്റ്റിക് മിസൈൽ തടഞ്ഞതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. തങ്ങളുടെ താവളങ്ങൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായാൽ കടുത്ത ഭാഷയിൽ മറുപടി നൽകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam