
വാഷിംഗ്ടൺ: സൗദി അറേബ്യയ്ക്ക് അത്യാധുനിക അമേരിക്കൻ നിർമ്മിത എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിൽക്കുന്നതിനുള്ള നിർദ്ദേശത്തിന് യുഎസ് വിദേശകാര്യ മന്ത്രാലയം പ്രാഥമിക അംഗീകാരം നൽകി. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന 48 എഫ്-35 വിമാനങ്ങളും പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിനുകളും അനുബന്ധ പ്രതിരോധ സാങ്കേതിക വിദ്യകളും അടങ്ങുന്നതാണ് ഈ ഇടപാട്. മധ്യപൂർവേഷ്യൻ മേഖലയിൽ തങ്ങളുടെ ഏക സഖ്യകക്ഷിയായ ഇസ്രായേലിന് നിലവിൽ ലഭിച്ചുവരുന്ന സൈനിക മേധാവിത്വത്തെ ഈ നീക്കം സ്വാധീനിക്കുമെന്നതിനാൽ അമേരിക്കൻ നയതന്ത്ര രംഗത്ത് ഇതൊരു വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
48 പോർവിമാനങ്ങളും 49 എഞ്ചിനുകളും അടങ്ങുന്ന 24.3 ബില്യൺ ഡോളറിന്‍റെ വിൽപനയ്‌ക്കാണ് അനുമതി. കരാറിന് യുഎസ് കോൺഗ്രസ്സിന്റെ അന്തിമ അംഗീകാരം ലഭിക്കേണ്ടതുണ്ട്. നിലവിൽ മിഡിൽ ഈസ്റ്റിൽ എഫ്-35 വിമാനങ്ങൾ സ്വന്തമായുള്ള ഒരേയൊരു രാജ്യം ഇസ്രയേലാണ്. സൗദിക്കും ഈ സാങ്കേതികവിദ്യ നൽകുന്നത് മേഖലയിലെ പ്രതിരോധ ശേഷിയിൽ വലിയ പ്രതിഫലനമുണ്ടാക്കും. റിയാദുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഈ ഇടപാടിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
ഇറാന്‍റെ ഭീഷണിയെ ചെറുക്കാനും വിഷൻ 2030-ന്‍റെ ഭാഗമായി വ്യോമസേനയെ ആധുനികവൽക്കരിക്കാനും സൗദി ലക്ഷ്യമിടുന്നു. വാഷിംഗ്ടണിലെ സൗദി എംബസി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. അതേസമയം, സൗദിയുമായുള്ള വൻകിട ആയുധ ഇടപാടുകളിൽ യു എസ് കോൺഗ്രസ്സിലെ ചില ജനപ്രതിനിധികൾ ആശങ്ക ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam