
ന്യൂയോർക്ക്: നിത്യാനന്ദയുടെ കൈലാസത്തെ സഹോദരനഗരമാക്കിയ കരാറിൽ നിന്ന് അമേരിക്കൻ നഗരമായ ന്യുവാർക്ക് പിന്മാറി. കൈലാസത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കരാർ റദ്ദാക്കുന്നതായി കമ്മൂണിക്കേഷൻ വിഭാഗം പ്രസ് സെക്രട്ടറി അറിയിച്ചു. മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടാത്ത നഗരവുമായി കരാറിൽ ഏർപ്പെടാനാകില്ലെന്നും ന്യുവാർക്ക് പ്രസ് സെക്രട്ടറി വ്യക്തമാക്കി. ന്യുവാർക്കിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി കരാർ ഒപ്പിടുന്ന ചിത്രങ്ങൾ നേരത്തെ നിത്യാനന്ദ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജനുവരി 12 ന് ആണ് കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്.
കൈലാസത്തിലേക്ക് സൗജന്യ പൗരത്വവുമായി നിത്യാനന്ദ, എവിടെയാണ് 'കൈലാസ' എന്ന ഹിന്ദു രാഷ്ട്രം ?
സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ നിത്യാനന്ദയുടെ സ്വന്തം രാജ്യമായ 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ'യുടെ സ്ഥിരം പ്രതിനിധിയായി മാ വിജയപ്രിയ നിത്യാനന്ദ, ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ പങ്കെടുത്തുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ നിത്യാനന്ദയും അയാളുടെ ഹിന്ദു രാഷ്ട്രവും വീണ്ടും വാര്‍ത്തകളില്‍ നിറയുകയായിരുന്നു. 2019 ല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബലാത്സംഗവും തട്ടിക്കൊണ്ട് പോകലുമടക്കമുള്ള കുറ്റങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെയാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയത്. പിന്നീട് ലോകത്തിലെ ആദ്യത്തെ ഹിന്ദു രാഷ്ട്രം താന്‍ സ്ഥാപിച്ചെന്നും രാജ്യത്തിന്‍റെ പേര് കൈലാസയാണെന്നും നിത്യാനന്ദ അവകാശപ്പെട്ടു. പിന്നാലെ 'റിസര്‍വ് ബാങ്ക് ഓഫ് കൈലാസ' സ്ഥാപിച്ച് സ്വര്‍ണ്ണം പൂശിയ കറന്‍സി ഓഫ് കൈലേഷ്യ പുറത്തിറക്കിയെന്നും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു. എന്നാല്‍ നിത്യാനന്ദയുടെ കൈലസ എവിടെയാണെന്ന് മാത്രം കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് യു എന്‍ സമ്മേളനത്തില്‍ പങ്കെടുത്ത മാ വിജയപ്രിയ, മാതൃരാജ്യമായ ഇന്ത്യ നിത്യാനന്ദയെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
നിത്യാനന്ദ ഇക്വഡോർ തീരത്ത് ഒരു ദ്വീപ് വാങ്ങിയെന്നും ആ ദ്വീപാണ് പിന്നീട് കൈലാസ എന്ന് പേര് മാറ്റിയതെന്നും ബി ബി സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, അത്തരമൊരു ദ്വീപിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്തുക അസാധ്യമാണ്. മാത്രമല്ല തങ്ങളുടെ രാജ്യത്ത് നിത്യാനന്ദയില്ലെന്ന് ഇക്വഡോർ സർക്കാർ ബി ബി സിയെ അറിയിക്കുകയും ചെയ്തിരുന്നു. ഭക്തന്മാര്‍ക്ക് കൈലാസത്തിലേക്ക് പോകാന്‍ ആദ്യം ഓസ്ട്രേലിയയില്‍ എത്തി കൈലാസ പ്രതിനിധികളെ ബന്ധപ്പെടണമെന്നും അവിടെ നിന്നും സ്വകാര്യ വിമാനത്തില്‍ രാജ്യത്തേക്ക് കൊണ്ടുപോകുമെന്നാണ് ആദ്യകാലത്ത് കൈലാസ പ്രതിനിധികള്‍ അവകാശപ്പെട്ടിരുന്നത്. അതേ സമയം കൈലാസ പ്രതിനിധികള്‍ എന്ന് സ്വയം പരിചയപ്പെടുന്നവരുടെ സാന്നിധ്യം ഇന്‍റര്‍നെറ്റ് ലോകത്ത് സജീവമാണ്. ഒരു വെര്‍ച്വല്‍ രാജ്യം മാത്രമാണോ കൈലാസ എന്ന സംശയങ്ങളും ഇതിനിടെ ഉയര്‍ന്നിരുന്നു.