തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം
ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വസതിയിലെത്തിയതോടെ പാകിസ്ഥാനിലെ സാഹചര്യം സംഘർഷഭരിതമായി. തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. ഇമ്രാൻ ഖാന്‍റെ വസതിയിൽ അറസ്റ്റ് വാറന്‍റുമായി ഇസ്‌ലാമാബാദ് പൊലീസാണ് എത്തിയത്. ഇതോടെ പ്രവർത്തകരുടെ വലിയ നിരയാണ് ഇമ്രാന്‍റെ വസതിയിലേക്ക് ഒഴുകുന്നത്. അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്നറിഞ്ഞതോടെ പ്രതിഷേധക്കാർ അക്രമാസക്തരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തോഷഖാന കേസുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിട്ടും തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതോടെയാണ് ഇമ്രാനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അറസ്റ്റുചെയ്യാൻ വാറണ്ടുമായി പൊലീസ് സംഘം ലാഹോർ സമാൻ പാർക്കിലെ വസതിയിലാണ് എത്തിയത്. പൊലീസ് സംഘത്തിന് നേരെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകരുടെ കയ്യേറ്റ ശ്രമമുണ്ടായി. ഇമ്രാനെ വീട്ടിൽ കണ്ടെത്താനായില്ല എന്ന് പ്രഖ്യാപിച്ച് പൊലീസിന് മടങ്ങേണ്ടി വന്നു എന്നും റിപ്പോർട്ടുകളുണ്ട്. പൊലീസ് വീട്ടിലെത്തിയപ്പോൾ പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെയും മുൻ ജനറൽ ബാജ്‌വയെയും വിമർശിച്ചുകൊണ്ട് ട്വീറ്റ് ഇട്ട ഇമ്രാൻ ഖാൻ, വീടിനു മുന്നിൽ വെച്ചുതന്നെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. തന്നെ സംരക്ഷിക്കേണ്ടവരിൽ നിന്ന് തന്നെ തന്റെ ജീവന് ഭീഷണിയുണ്ട് എന്ന ആക്ഷേപവും ഇമ്രാൻ ആവർത്തിച്ചു.

അതേസമയം കടുത്ത സാമ്പത്തിക തകർച്ച സൈന്യത്തെ ഗുരുതരമായി ബാധിച്ചതായുള്ള റിപ്പോർട്ടുകളും പാകിസ്ഥാനിൽ നിന്നു പുറത്തുവരുന്നുണ്ട്. പലയിടങ്ങളിലും പാക് സൈനികർക്ക് ആവശ്യമായ ഭക്ഷണം കിട്ടുന്നില്ലെന്ന് സൈനികരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്ലാ സൈനിക മെസ്സുകളിലും ഭക്ഷണ വിതരണം വെട്ടിക്കുറച്ചു എന്നാണ് വ്യക്തമാകുന്നത്. സൈന്യത്തിനുള്ള ആയുധ വിതരണവും പ്രതിസന്ധിയിലായെന്നും റിപ്പോർട്ടുകളുണ്ട്. അഫ്ഗാൻ അതിർത്തിയിൽ കടുത്ത ഭീകരവാദ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ആയുധ വിതരണം നിലച്ചത് ഗുരുതര പ്രശ്നമാകും എന്ന അഭിപ്രായം പാക് സൈന്യത്തിന് ഉള്ളിൽ ഉയർന്നിട്ടുണ്ട്. സൈനികരുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.
