
വാഷിങ്ടണ്‍: തങ്ങളുടെ കൈവശമുള്ള എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്ക. ഒന്നാം ലോക മഹായുദ്ധം മുതൽ ശേഖരിച്ച 30,000 ടൺ ആയുധ ശേഖരം ഇല്ലാക്കിയെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. പത്ത് വർഷം നീണ്ടുനിന്ന ദൗത്യമാണ് ഇതോടെ അമേരിക്ക പൂര്‍ത്തികരിച്ചത്.
രാസായുധ ശേഖരം പൂര്‍ണമായി അമേരിക്ക നശിപ്പിച്ചുവെന്ന് പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ലോകത്തെ രാസായുധങ്ങളുടെ ഭീകരതയില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ ഒരുപടി കൂടി മുന്നോട്ട് നീങ്ങിയെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 1993ലാണ് ഇത്തരം ആയുധങ്ങള്‍ നശിപ്പിക്കാന്‍ 193 രാജ്യങ്ങള്‍ ഒപ്പുവെച്ച കണ്‍വെന്‍ഷന്‍ നടന്നത്. ചരിത്രപരമായ വിജയമെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര സമൂഹത്തിന് വേണ്ടി ഇത്തരമൊരു നേട്ടം കൈവരിച്ച അമേരിക്കയെ അഭിനന്ദിക്കുന്നുവെന്നും ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് ഡയറക്ടര്‍ ജനറല്‍ ഫെര്‍നാഡോ അരിയാസ് പറഞ്ഞു.
അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന 500 ടണ്‍ മാരക രാസായുധങ്ങള്‍ നശിപ്പിക്കുന്നതിനായി കെന്റുകിയിലെ ബ്ലൂ ഗ്രാസ് ആര്‍മി ഡിപ്പോയില്‍ നാല് വര്‍ഷമായി നടന്നുവന്നിരുന്ന നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായതോടെയാണ് അവസാന രാസായുധവും നശിപ്പിച്ചെന്ന പ്രഖ്യാപനം ഉണ്ടായത്. ഒന്നാം ലോക മഹായുദ്ധത്തിലാണ് ഇത്തരം ആയുധങ്ങള്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടത്. അതിഭീകരമായ ഇവയുടെ പ്രവര്‍ത്തനം കാരണം അന്നു മുതല്‍ തന്നെ പരക്കെ വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ രാസായുധങ്ങള്‍ കാര്യമായി ഉപയോഗിച്ചിരുന്നില്ലെങ്കിലും പല രാജ്യങ്ങളും ഇവയുടെ വന്‍ ശേഖരങ്ങള്‍ സൂക്ഷിച്ചുവെയ്ക്കുകയും കൂടുതല്‍ ആയുധങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു.
Read also: ബിയറടക്കം പൊള്ളും, കർണാടകയിൽ വിദേശ മദ്യത്തിന് അധിക എക്സൈസ് നികുതി ചുമത്തി സർക്കാർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam