
വാഷിങ്ടൺ: പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ലഷ്ക്കർ എ തയിബയുടെ ശാഖയാണ് ടിആർഎഫ് എന്ന് യുഎസ്. പഹൽഗാം ആക്രമണത്തിനെതിരായ ഡോണൾഡ് ട്രംപിൻറെ ശകതമായ നിലപാടിന്റെ ഫലമാണ് തീരുമാനമെന്നും യുഎസ്. ടിആർഎഫുമായി ബന്ധമില്ലെന്ന പാകിസ്ഥാൻ വാദത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
അതിനിടെ, യുഎസ് പൗരത്വമില്ലാത്ത കുടിയേറ്റക്കാരായ 1,563 ഇന്ത്യക്കാരെ ഇതുവരെ തിരിച്ചയച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഏകദേശം 7,25,000 ഇന്ത്യൻ പൗരന്മാർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്നാണ് കണക്ക്. 'കഴിഞ്ഞ ആറ് മാസത്തിനിടെ 1,563 ഇന്ത്യൻ പൗരന്മാരെ യുഎസിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്. ജനുവരി 20 മുതൽ ജൂലൈ 15 വരെയുള്ള കാലയളവിലെ കണക്കാണിത്. മിക്കവരും വാണിജ്യ വിമാനങ്ങൾ വഴിയാണ് എത്തിയതെന്ന്' വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. നിയമ വിരുദ്ധ താമസക്കാരെന്ന് അറിയിച്ച് യുഎസില്‍ നിന്നും സൈനിക വിമാനത്തില്‍ കൈയിലും കാലിലും വിലങ്ങണിയിച്ച് ഇന്ത്യക്കാരെ തിരിച്ചയച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ഏകദേശം 7,25,000 ഇന്ത്യൻ പൗരന്മാർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് പ്യൂ റിസർച്ച് സെന്‍ററിന്‍റെ കണക്കുകൾ പറയുന്നു. മെക്സിക്കോ, എൽ സാൽവഡോർ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാർ കഴിഞ്ഞാല്‍ യുഎസില്‍ അനധികൃത കുടിയേറ്റക്കാരായി താമസിക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ വംശീയ വിഭാഗമാണ് ഇന്ത്യക്കാര്‍.