
ദില്ലി: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ സൈനികാക്രമണങ്ങൾ ഇറാനിയൻ ആണവ പദ്ധതിയെ പൂർണ്ണമായും തകർത്തുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. പെന്റഗണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവനുസരിച്ചാണ് ഓപ്പറേഷൻ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങൾ നീണ്ട സൂക്ഷ്മമായ തയ്യാറെടുപ്പുകളുടെയും അതീവ രഹസ്യ സ്വഭാവമുള്ള പ്രവർത്തനങ്ങളുടെയും ഫലമായാണ് ഇത് സാധ്യമായത്. 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്ന് പേരിട്ട ഈ സൈനിക നടപടി, ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളെയാണ് ലക്ഷ്യമിട്ടത്.
125ലധികം സൈനിക വിമാനങ്ങൾ, ബി-2 സ്റ്റെൽത്ത് ബോംബറുകൾ എന്നിവയുൾപ്പെടെയുള്ളവ ഈ ഏകോപിത ആക്രമണത്തിൽ പങ്കെടുത്തു. കൂടാതെ, 14 ജിബിയു-57 ബങ്കർ-ബസ്റ്റർ ബോംബുകളും പേർഷ്യൻ ഗൾഫിലും അറേബ്യൻ കടലിലുമുള്ള യുഎസ് അന്തർവാഹിനികളിൽ നിന്ന് 30-ലധികം ടോമാഹോക്ക് മിസൈലുകളും വിക്ഷേപിച്ചു ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത്തരമൊരു ഓപ്പറേഷൻ നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ തിരിച്ചടിച്ചാൽ, യുഎസ് അതിലും വലിയ ശക്തിയോടെ തിരിച്ചടിക്കുമെന്ന താക്കീതും ഹെഗ്‌സെത്ത് നൽകി. പ്രസിഡന്റ് ട്രംപ് ആണവായുധങ്ങൾ പാടില്ലെന്ന് പറഞ്ഞു. അദ്ദേഹം സമാധാനം ആഗ്രഹിക്കുന്നു, ഇറാൻ ആ പാത പിന്തുടരണം. ഇന്നലെ രാത്രി അദ്ദേഹം ട്രൂത്ത് സോഷ്യലിൽ ഇത് പറഞ്ഞിരുന്നു. അമേരിക്കക്കെതിരെ ഇറാൻ നടത്തുന്ന ഏതൊരു തിരിച്ചടിയെയും ഇന്ന് രാത്രി കണ്ടതിനേക്കാൾ വലിയ ശക്തിയോടെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന് മേൽനോട്ടം വഹിച്ച യുഎസ് സൈനിക ഉദ്യോഗസ്ഥൻ ജനറൽ ഡാൻ കെയ്ൻ, വ്യോമാക്രമണങ്ങൾ കൃത്യതയോടെ പദ്ധതിയിടുകയും അപ്രതീക്ഷിതമായി നടപ്പാക്കുകയും ചെയ്തു എന്ന് വ്യക്തമാക്കി. പ്രാഥമിക വിലയിരുത്തലുകളിൽ തന്നെ സൂചിപ്പിക്കുന്നത് മൂന്ന് കേന്ദ്രങ്ങൾക്കും വലിയ ഘടനാപരമായ തകർച്ചയും നാശനഷ്ടങ്ങളും സംഭവിച്ചു എന്നാണ്. ഇറാന്റെ ശേഷിക്കുന്ന ആണവ ശക്തിയെ കുറിച്ചുള്ള പൂർണ്ണമായ വിലയിരുത്തൽ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.