
വാഷിംഗ്ടൺ: താഴ്ന്ന വരുമാനക്കാരായ 42 ദശലക്ഷം അമേരിക്കക്കാർക്ക് ഭക്ഷ്യസഹായത്തിനുള്ള തുക ഭാഗികമായേ നൽകാനാകൂ എന്ന് വൈറ്റ് ഹൗസ് കോടതിയിൽ അറിയിച്ചു. പൊതു സേവനങ്ങളെ തളർത്തുന്ന സർക്കാർ അടച്ചുപൂട്ടൽ റെക്കോർഡ് ദൈർഘ്യത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണിത്. സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം (SNAP) വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ്, നവംബറിലെ പേയ്‌മെന്റുകൾക്കായി കണക്കാക്കിയ 9 ബില്യൺ ഡോളറിന്റെ ചെലവിലേക്ക് ട്രംപ് ഭരണകൂടം 4.65 ബില്യൺ ഡോളർ അടിയന്തര ഫണ്ടായി ഉപയോഗിക്കണമെന്ന് കഴിഞ്ഞ ആഴ്ച രണ്ട് ഫെഡറൽ കോടതികൾ വിധിച്ചതിന് പിന്നാലെയാണിത്. ഒരു വീടിന് ശരാശരി $356 എന്ന നിരക്കിലുണ്ടായിരുന്ന സ്നാപ് ഫണ്ടിംഗിന്റെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. നിലവിൽ 8 അമേരിക്കക്കാരിൽ ഒരാൾ കുടുംബാവശ്യങ്ങൾക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി കഷ്ടപ്പെടുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്.
അതേ സമയം, അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ രണ്ടാം മാസത്തിലേക്ക് കടന്നു. ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ നിർബന്ധിത അവധിയിലാണ്. അവശ്യ സർവീസുകളിൽ പ്രവർത്തിക്കുന്നവർക്ക് പോലും ശമ്പളം മുടങ്ങുന്ന സ്ഥിതിയാണ്. അടച്ചുപൂട്ടൽ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഒന്നും ഇതുവരെ ഫലം കണ്ടില്ല.
2019ലും ട്രംപിന്‍റെ ഭരണകാലത്ത് ഷട്ട് ഡൌണുണ്ടായിരുന്നു. അന്നത് നീണ്ടുനിന്നത് 35 ദിവസമാണ്. നിലവിലെ ഷട്ട് ഡൌണ്‍ 30 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇത്തവണത്തേത് എന്ന് അവസാനിക്കും എന്നത് വ്യക്തമല്ല. വൈറ്റ് ഹൌസ് റിപബ്ലിക്കൻ, ഡെമോക്രാറ്റിക് നേതൃത്വവുമായി ഒരു ചർച്ചയും നടത്തുന്നില്ല. ഡെമോക്രാറ്റിക് പാർട്ടിയുമായി ചർച്ചയ്ക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. ആരോഗ്യ പരിരരക്ഷ, സബ്സിഡി ഉൾപ്പെടാതെയുള്ള ധന അനുമതി ബില്ല് പാസ്സാക്കാതെ ഡെമോക്രാറ്റുകളുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്നാണ് ട്രംപിന്‍റെ നിലപാട്. ആരോഗ്യ പരിരക്ഷ ഇല്ലാതെ ധന അനുമതി ബില്ല് പാസ്സാക്കാൻ ആവില്ലെന്ന ഉറച്ച നിലപാടിലാണ് ഡെമോക്രാറ്റുകൾ.