
കാരക്കാസ്: സൈനിക നടപടികൾ കടുപ്പിക്കുന്നുവെന്ന അമേരിക്കയുടെ മുന്നറിയിപ്പ്. വെനസ്വേലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കി ആറ് എയർലൈനുകൾ. യുഎസ് ഏവിയേഷൻ റെഗുലേറ്റർ മുന്നറിയിപ്പ് നൽകിയതോടെയാണ് നടപടിയെന്നാണ് എയർലൈൻ കമ്പനികൾ സർവ്വീസ് റദ്ദാക്കിയതിനേക്കുറിച്ച് പ്രതികരിക്കുന്നത്. സ്പെയിനിൽ നിന്നുള്ള ഇബേരിയ, പോർച്ചുഗലിൽ നിന്നുള്ള ടാപ്, ചിലിയിൽ നിന്നുള്ള ലാറ്റം, കൊളംബോയിൽ നിന്നുള്ള അവിയാങ്ക, ബ്രസീലിൽ നിന്നുള്ള ഗോൾ, ട്രിനിനാഡ് ആൻഡ് ടുബാഗോയിൽ നിന്നുള്ള കരീബിയൻ എന്നീ വിമാനങ്ങളാണ് വെനസ്വേലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കിയത്. ശനിയാഴ്ച മുതലാണ് ഈ എയർലൈനുകൾ സർവ്വീസ് റദ്ദാക്കിയതെന്നാണ് വെനസ്വേലയുടെ വ്യോമയാന അസോസിയേഷൻ പ്രസിഡന്റ് മരിസേലാ ഡേ ലോയാസാ വിശദമാക്കുന്നത്. എത്ര കാലത്തേക്കാണ് സർവ്വീസുകൾ റദ്ദാക്കിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. പനാമയുടെ കോപാ എയർലൈൻ, സ്പെയിനിന്റെ എയർ യൂറോപ്പ, പ്ലസ് അൾട്രാ, തുർക്കിഷ് എയർലൈൻ, വെനസ്വേലയുടെ ലേസർ എന്നീ എയർലൈനുകൾ നിലവിൽ മേഖലയിലേക്ക് സർവ്വീസുകൾ നടത്തുന്നുണ്ട്. വെള്ളിയാഴ്ചയാണ് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ യാത്രാ വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് നൽകിയത്.
മേഖലയിലെ സുരക്ഷാ സാഹചര്യം മോശാമാവുകയാണെന്നും വെനസ്വേലയ്ക്ക് സമീപം സൈനിക നടപടികൾ കൂടുതൽ ശക്തമാവുന്നുമെന്നുമാണ് മുന്നറിയിപ്പ്. ഏത് ഉയരത്തിൽ പോവുന്ന വിമാനങ്ങൾക്കും അപകടസാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് വിശദമാക്കുന്നത്. വിമാനം ലാൻഡ് ചെയ്യുമ്പോഴും ടേക്ക് ഓഫ് ചെയ്യുമ്പോഴും വെനസ്വേലയുടെ വ്യോമപാതയിൽ സഞ്ചരിക്കുമ്പോഴും അപകട സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് വിശദമാക്കുന്നത്. അമേരിക്കയുടെ യുദ്ധ വിമാനങ്ങളും വിമാന വാഹിനി കപ്പലുകളും നാവിക സേനാ കപ്പലുകളും ഇതിനോടകം തന്നെ കരീബിയൻ തീരത്ത് ഇടം പിടിച്ചിട്ടുണ്ട്. ലഹരി കാർട്ടലുകൾക്കെതിരെയുള്ള പ്രതിരോധമെന്ന പേരിൽ നിക്കോളാസ് മഡൂറോയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നിഡൂഗ പദ്ധതിയുമായി അമേരിക്ക നീങ്ങുന്നുവെന്ന ആരോപണം ശക്തമാവുന്നതിനിടയിലാണ് വിമാന സർവീസുകൾ നിർത്തുന്നത്. തിങ്കളാഴ്ച വെനസ്വേലയിലെ കാർട്ടൽ ഓഫ് ദി സൺസിനെ അമേരിക്ക വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ഉൾപ്പെടെയുള്ള ഉന്നതർ നേതൃത്വം നൽകുന്നതെന്ന് ആരോപിക്കപ്പെടുന്ന സംഘടനയാണ് കാർട്ടൽ ഓഫ് ദ് സൺസ്.
അമേരിക്കൻ സൈന്യത്തിനും നിയമ നിർവഹണ ഏജൻസികൾക്കും ഈ സംഘടനയെ ലക്ഷ്യമിടാനും തകർക്കാനും കൂടുതൽ അധികാരങ്ങൾ നൽകുന്ന നടപടിയാണ് കാർട്ടൽ ഓഫ് ദി സൺസിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാർ നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്ക മഡൂറോയ്ക്കെതിരെ സമ്മർദ്ദം ശക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയുടെ തീരുമാനം പരിഹാസ്യമായ ഏറ്റവും പുതിയ നുണ എന്നാണ് വെനസ്വേല പ്രതികരിച്ചത്. ഇല്ലാത്ത സംഘടനയെയാണ് അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വെനസ്വേല സർക്കാർ പ്രതികരിക്കുന്നത്.
ഇതിനോടകം തന്നെ മേഖലയിൽ അമേരിക്ക 20 ലേറെ വെനസ്വേലയിൽ നിന്നുള്ള ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് ആരോപിക്കപ്പെടുന്ന കപ്പലുകൾ തകർത്തിട്ടുണ്ട്. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും സെപ്തംബറിന്റെ ആദ്യം മുതലുണ്ടാ ആക്രമണങ്ങളിൽ 80ലേറെ പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ ഈ കപ്പലുകൾ എല്ലാം തന്നെ ലഹരി കടത്തുന്നവയാണെന്നാണെന്നും രാജ്യത്തിന് ഭീഷണിയാണെന്നുമാണ് അമേരിക്ക വാദിച്ചത്.