
വാഷിങ്ടൺ: ഇറാനെതിരായ സാമ്പത്തിക ഉപരോധ നീക്കം കടുപ്പിച്ച് യുഎസ്. ഇന്ത്യൻ തീരത്തിന് സമീപം അന്താരാഷ്ട്ര കപ്പൽ ചാലിൽ വച്ച് മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം തടഞ്ഞു. 'ഡീപ് സീ', 'ഡോറീന', 'സെവിൻ' എന്നീ കപ്പലുകളാണ് യുഎസ് സൈന്യം തടഞ്ഞത്. ഇന്ത്യയുടെയുടെയും, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളോടും ചേർന്ന് കിടക്കുന്നു അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ വെച്ചാണ് ഈ എണ്ണക്കപ്പലുകൾ തടഞ്ഞതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയുന്നതിനായി അമേരിക്ക പ്രഖ്യാപിച്ച കർശനമായ ഉപരോധം ലംഘിക്കാൻ ഈ കപ്പലുകൾ ശ്രമിച്ചെന്നാണ് യുഎസ് സൈന്യം കുറ്റപ്പെടുത്തുന്നത്. രണ്ട് കപ്പലുകളെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് തന്നെ തിരിച്ചുവിട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതേസമയം 'ഡോറീന' എന്ന കപ്പൽ നിലവിൽ യുഎസ് യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിലാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം ഇറാൻ തടഞ്ഞിട്ടുണ്ട്. അനിശ്ചിതകാലത്തേക്ക് വെടിനിർത്തൽ നീട്ടി അമേരിക്ക ചർച്ചയ്ക്ക് തയ്യാറെന്ന് പരോക്ഷ നിലപാടെടുത്തിരിക്കെ ഇറാൻ നിലപാട് കർശനമാക്കിയതാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. ഇതോടെയാണ് യുഎസ് സാമ്പത്തിക ഉപരോധം ശക്തമാക്കി ഇറാനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നത്. ഈ പോര് ഹോർമുസും പേർഷ്യൻ ഗൾഫ് കടലും പിന്നിട്ട് ഇന്ത്യൻ തീരത്തിന് സമീപത്തേക്കും എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam