
ദുബായ്: ഇസ്രയേൽ, ഇറാൻ യുദ്ധം അഞ്ചാം ദിനവും തുടരുന്നു. ഇറാനിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചു. ടെഹ്റാന് പുറമേ ക്വോമിലും വൻ നാശനഷ്ടമുണ്ടായി. ഒഴിഞ്ഞുപോകാനുള്ള നിർദേശത്തിന് പിന്നാലെ ലബനോനിലും ഇസ്രയേൽ കടുത്ത ആക്രമണം നടത്തി. ഇറാനിൽ ഇതുവരെ ആയിരത്തിലേറെ പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ഇറാൻ നേതാക്കൾ യോഗം ചേർന്ന ക്വോമിലെ കെട്ടിടം തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. കെട്ടിടത്തിൽ ആളില്ലായിരുന്നുവെന്നാണ് ഇറാന്റെ പ്രതികരണം. തന്ത്രപ്രധാന ഓഫീസുകളും സൈനിക പരിശീലന കേന്ദ്രവും ഉൾപ്പെടുന്ന പ്രസിഡന്‍ഷ്യൽ കെട്ടിടം ഇസ്രയേൽ നിലംപരിശാക്കി. ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് ഇറാൻ ഭക്ഷ്യോത്പന്ന കയറ്റുമതി നിർത്തി. എന്നാൽ, ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിലെ റമത് ഗനിൽ നാശനഷ്ടമുണ്ടായി.
ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം. യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. എന്നാൽ ഡ്രോൺ ആക്രമണത്തെ ചെറുത്തെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഗൾഫ് മേഖലയിൽ ആളപായം ഇല്ലെന്ന് യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു. ഫുജൈറെയിലെ റിഫൈനറിയിൽ തീപിടുത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഗൾഫ് ഭരണാധികാരികാരികൾ വ്യക്തമാക്കി. മൂന്ന് ദിവസത്തെ സംഘർഷ ഭീതിക്ക് ശേഷം ഗൾഫ് മേഖല അൽപം ശാന്തമാകുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. അതേസമയം, ഇറാൻ ആദ്യം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന നിലപാട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ആക്രമണം ചെറുക്കാൻ ഇസ്രായേലും അമേരിക്കയും നിർബന്ധിതരാകുകയായിരുന്നെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam