
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾക്കായി പശ്ചിമേഷ്യൻ കടലിൽ വിന്യസിച്ച അമേരിക്കൻ വിമാനവാഹിനി പടക്കപ്പൽ യു എസ് എസ് ഏബ്രഹാം ലിങ്കനെ അമേരിക്ക മാറ്റി വിന്യസിച്ചേക്കുമെന്ന് റിപ്പോർട്ട്. യു എസ് എസ് ജോർജ് വാഷിങ്ടണായിരിക്കും പകരം വിന്യസിക്കപ്പെടുക. പടക്കപ്പലിൽ ഭക്ഷ്യ വിതരണത്തിലും സൗകര്യങ്ങളിലും ഉണ്ടായ പ്രശ്നങ്ങൾ വിവിധ റിപ്പോർട്ടുകളായി പുറത്തു വന്നിരുന്നു. ദീർഘകാലത്തെ വിന്യാസം കാരണം സൈനികരിലെ മാനസികാരോഗ്യ പ്രശ്നങ്ങളും വലിയ ചർച്ചയായിരുന്നു. 260 ദിവസത്തിലധികമായി ഇറാനെതിരെയടക്കമുള്ള സൈനിക ദൗത്യത്തിലാണ് ഏബ്രഹാം ലിങ്കൺ പടക്കപ്പൽ. പകരം വിന്യസിക്കപ്പെടുന്ന യു എസ് എസ് ജോർജ് വാഷിങ്ടൺ ഉടനെത്തുമെന്നാണ് വിവരം.
അതിനിടെ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയും രംഗത്തെത്തി. തുർക്കിയിൽനിന്ന് മടങ്ങുന്നതിനിടെ യു എസ് പ്രസിഡന്റ് എയർഫോഴ്സ് വൺ വിമാനം ഉപേക്ഷിച്ച് മറ്റൊരു വിമാനത്തിൽ രഹസ്യയാത്ര നടത്തിയതിലാണ് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളുടെ പരിഹാസം. ഇറാന്റെ സൈനിക ശക്തിയെ ഭയന്നാണ് ട്രംപ് രഹസ്യമായി വിമാനം മാറിക്കയറി യാത്രചെയ്തതെന്നായിരുന്നു ഇറാനിലെ സർക്കാർ ടെലിവിഷനിലെ അവതാരകൻ പറഞ്ഞത്. ഇത് ട്രംപിന് വലിയ നാണക്കേടായി മാറിയെന്നും ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയും വിഷയത്തിൽ ട്രംപിനെ രൂക്ഷമായി പരിഹസിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ട്രംപിനെ പരിഹസിച്ചുള്ള മീമുകളടക്കം എംബസി പങ്കുവെയ്ക്കുകയും ചെയ്തു. യു എസ് പ്രസിഡന്റ് കാറ്ററിങ് ബോക്സിനുള്ളിൽ ഒളിച്ചിരിക്കുന്ന എ ഐ നിർമിത ചിത്രമാണ് എംബസി പങ്കുവെച്ചത്. അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരുമെന്ന കുറിപ്പും ഇതിനോടൊപ്പമുണ്ടായിരുന്നു. തുർക്കിയിൽ നാറ്റോ ഉച്ചകോടി കഴിഞ്ഞ് മടങ്ങുന്നതിനിടെ, ഇറാന്റെ വധഭീഷണിയെത്തുടർന്ന് ട്രംപ് വിമാനം മാറിക്കയറി ബ്രിട്ടനിലേക്ക് സഞ്ചരിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്കാറ വിമാനത്താവളത്തിൽനിന്ന് എല്ലാവർക്കും മുന്നിൽവെച്ച് എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപിനെ വിമാനത്തിൽനിന്ന് രഹസ്യമായി പുറത്തിറക്കി കാറ്ററിങ് ട്രക്കിലേക്ക് കയറ്റിയെന്നും പിന്നീട് മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റിയെന്നുമായിരുന്നു വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. തുടർന്ന് ഈ വിമാനത്തിലാണ് ട്രംപ് ബ്രിട്ടനിലേക്ക് യാത്രചെയ്തതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam