
വാഷിങ്ടണ്‍: റഷ്യ യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വൻ തിരിച്ചടിയായി യുഎസ് നടപടി. യുക്രൈന് വേണ്ടിയുള്ള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചു. റഷ്യൻ വ്യോമാക്രമങ്ങളെ ചെറുക്കന്നതിനുള്ള മിസൈലുകളടക്കം കിട്ടാതായതോടെ റഷ്യൻ ആക്രമണം ചെറുക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് യുക്രൈൻ സൈന്യം. യുഎസ് വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകൾ ഉള്‍പ്പെടെയുള്ള നിര്‍ണായക ആയുധ സഹായമാണ് അമേരിക്ക നിർത്തലാക്കിയത്.
അമേരിക്കന്‍ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നാണ് അമേരിക്കയുടെ വിശദീകരണം. വിദേശരാജ്യങ്ങള്‍ക്ക് നല്‍കുന്ന ആയുധസഹായത്തില്‍ ട്രംപ് ഭരണകൂടം നടത്തുന്ന പുനഃപരിശോധനയുടെ ഭാഗമായാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി വ്യക്തമാക്കി. കുറച്ച് ദിവസങ്ങളായി റഷ്യ യുക്രൈന് നേരെ മിസൈലുകൾ കൊണ്ടും ഡ്രോണുകൾ ഉപയോഗിച്ചും കനത്ത ആക്രമണാണ് നടത്തിയത്. ഇതിനെ ചെറുക്കാൻ പാടുപെടുന്നതിനിടെയാണ് തിരിച്ചടിയായി യുഎസ് ആയുധ സഹായം മരവിപ്പിച്ചത്. ഡൊണാൾഡ് ട്രംപ് അധികാരത്തില്‍ വന്നതുമുതല്‍ യുക്രൈന് നല്‍കിവരുന്ന ആയുധ സഹായം കുറഞ്ഞിരുന്നു.
യുക്രൈന്‍ ഉപയോഗിച്ചിരുന്ന യുദ്ധ ടാങ്കുകള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഡ്രോണുകള്‍, റഡാറുകള്‍ എന്നിവയില്‍ അധികവും അമേരിക്കൻ ആയുധങ്ങളായിരുന്നു. യുക്രൈന്‍റെ വ്യോമ പ്രതിരോധത്തിനും യുഎസിന്‍റെ സഹായമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ വിമാനങ്ങളിൽ ഉപയോഗിക്കുന്ന മിസൈലുകൾക്കടക്കം ക്ഷാമം നേരിടുമ്പോഴാണ് അമേരിക്ക ആയുധ സഹായം മരവിപ്പിച്ചത് എന്നത് യുക്രൈന് കനത്ത തിരിച്ചടിയാണ്.
തുടർച്ചയായുള്ള റഷ്യന്‍ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാശ്ചാത്യരാജ്യങ്ങളുടെ സഹായം യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച നൂറുകണക്കിന് ഡ്രോണുകളും അറുപതിലധികം മിസൈലുകളുമാണ് റഷ്യ യുക്രൈന് നേരെ പ്രയോഗിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2022 യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയുടെ ഭാഗത്ത് നിന്നും ഏറ്റവും വലിയ ആക്രമണമാണ് യുക്രൈന് നേരെ നടന്നത്. ആക്രമണത്തില്‍ ഒരു എഫ്-16 വിമാനം തകരുകയും പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam