
വാഷിംഗ്ടണ്‍: കാനഡയ്ക്ക് മുകളിൽ വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർക്രാഫ്റ്റ് സർട്ടിഫിക്കേഷനുമായുള്ള തർക്കമാണ് പുതിയ താരിഫ് ഭീഷണിയിലേക്ക് എത്തിയത്. അമേരിക്കയിൽ വിൽപ്പന നടത്തുന്ന എല്ലാ കനേഡിയൻ വിമാന നിർമ്മാണ കമ്പനികൾക്കും 50 ശതമാനം തീരുവ ചുമത്തുമെന്നാണ് ഭീഷണി. അമേരിക്കന്‍ വിപണിയില്‍ വലിയ തോതില്‍ വില്പന നടത്തുന്ന കനേഡിയന്‍ വിമാന നിർമ്മാതാക്കളായ ബോംബാര്‍ഡിയയെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കം.
അമേരിക്കന്‍ വിമാന കമ്പനിയായ ഗള്‍ഫ് സ്ട്രിം എയറോസ്‌പേസിന്റെ ബിസ്‌നസ് ജെറ്റ് വിമാനങ്ങള്‍ക്ക് എയ്‌റോസ്‌പേസ് സര്‍ട്ടിഫിക്കേഷന്‍ നൽകിയില്ലെങ്കില്‍ കനേഡിയന്‍ വിമാനങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഗള്‍ഫ് സ്ട്രീം വിമാനങ്ങളായ ഗള്‍ഫ് സ്ട്രീം 500, 600, 700, 800 ജെറ്റുകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ കാനഡ വിസമ്മതിച്ചതോടെയാണ് നീക്കം.
ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയുള്ള വിമാനങ്ങളായ ഗള്‍ഫ് സ്ട്രീമിനു സര്‍ട്ടിഫിക്കേഷന്‍ നല്കാതിരിക്കുന്നത് നീതിക്കു നിരക്കുന്നതല്ലെന്നാണ് ട്രംപിന്റെ വാദം. ഏറെ കാലങ്ങള്‍ക്ക് മുന്‍പ് ലഭിക്കേണ്ടിയിരുന്ന അംഗീകാരമാണ് കാനഡ തടഞ്ഞുവെച്ചിരിക്കുന്നതെന്നും കാനഡ ഈ നിലപാട് തുടര്‍ന്നാല്‍ കനേഡിയന്‍ വിമാനമായ ബോംബാര്‍ഡിയറിന്റെ അംഗീകാരം യുഎസ് റദ്ദാക്കുമെന്നും ബാംബാര്‍ഡിയറിന്റെ പ്രധാന മോഡലായ ഗ്ലോബല്‍ എക്‌സ്പ്രസ് ജെറ്റുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഡി-സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ട്രംപിന്റെ ഈ നിലപാടിനോട് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കാനഡയുടെ പരമാധികാരത്തെ മാനിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ട്രംപുമായി ചര്‍ച്ച നടത്തുമ്പോള്‍ ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam