ഇറാനിലെ സ്കൂളിൽ ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവെൻ അസര്‍. സ്കൂളിൽ എന്ത് തരം ആക്രമണമാണുണ്ടായതെന്ന് അറിയില്ലെന്നും സ്കൂളുകളൊന്നും ആക്രമിക്കാൻ പദ്ധതിയില്ലെന്ന് പ്രതികരണം

ദില്ലി: ഇറാനിലെ സ്കൂളിൽ ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവെൻ അസര്‍. സ്കൂളിൽ എന്ത് തരം ആക്രമണമാണുണ്ടായതെന്ന് അറിയില്ലെന്നും സ്കൂളുകളൊന്നും ആക്രമിക്കാൻ പദ്ധതിയില്ല, തെറ്റായി ലക്ഷ്യം വച്ചതാകാനാണ് സാധ്യത, ഇത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ജനവാസ മേഖലകളൊന്നും ഞങ്ങൾ ലക്ഷ്യം വച്ചിട്ടില്ല. 2500 സൈനിക കേന്ദ്രങ്ങളാണ് തങ്ങളുടെ ലക്ഷ്യം. ഇറാനിൽനിന്നും ഇപ്പോൾ വരുന്ന വിവരങ്ങൾ ശ്രദ്ധിക്കണം, നേരത്തയുണ്ടായ ഭീകരരുടെ ശ്രമങ്ങൾ ഓർമ്മ വേണം എന്നും അസര്‍ പ്രതികരിച്ചു. തെക്കന്‍ ഇറാനിലെ ഹോര്‍സ്മോഗന്‍ പ്രവിശ്യയിലെ പ്രൈമറി സ്കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 148 പെണ്‍കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. മരിച്ച കുട്ടികൾക്കെല്ലാം 7 മുതൽ 12 വയസ്സ് വരെ മാത്രമാണ് പ്രായം.

അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ തിരയുന്ന മാതാപിതാക്കളുടെ ദൃശ്യം ഈ സംഘര്‍ഷ കാലത്ത് ലോകത്തെ ഏറ്റവും സങ്കടപ്പെടുത്തുന്ന കാഴ്ചയായി മാറുകയാണ്. ലോകനേതാക്കള്‍ പരസ്പരം കൊലവിളി നടത്തുമ്പോള്‍ നിലയ്ക്കാത്ത സൈറണുകള്‍ക്കിടയില്‍ ശ്വാസമടക്കിപ്പിടിച്ചു കഴിയുകയാണ് ലക്ഷക്കണക്കിന് സാധാരണ മനുഷ്യര്‍. കൈയിലൊതുക്കാവുന്നതെല്ലാം വാരിക്കൂട്ടി നാടു വീടും വിട്ട് സുരക്ഷിത തീരം തേടി കൂട്ടപ്പലായനം ചെയ്യുന്ന മനുഷ്യരെയാണ് ഇറാനിലെങ്ങുമിന്ന് കാണാനാവുന്നത്. എല്ലാം നഷ്ടപ്പെട്ടവരുടെ രോദനങ്ങള്‍. അപ്രതീക്ഷിത ആക്രമണങ്ങളില്‍ ഗുരുതര പരിക്കേറ്റ് ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന് പിടയുന്നവര്‍. സമ്പത്തിന്‍റെയും ആഡംബരങ്ങളുടെയും സുരക്ഷിതത്വത്തില്‍ നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ നിസഹായത. എല്ലാ സംഘര്‍ഷ ഭൂമികളിലുമെന്നപോലെ ദുരിത കാഴ്ചകളുടെ തനിയാവര്‍ത്തനമാണ് പശ്ചിമേഷ്യയിലും. യുദ്ധം ആര് ജയിച്ചാലും തോറ്റ് പോകുന്നത് മനുഷ്യത്വമാണ്. തോക്കുകളുടെയും മിസൈലുകളുടെയും ഘോരശബ്ദങ്ങള്‍ക്കിടയില്‍ നിശബ്ദമായിപ്പോകുന്നത് പാവപ്പെട്ടവന്‍റെ സ്വപ്നങ്ങളാണ്. പ്രതികാരത്തിന്‍റെ കനലുകള്‍ വേഗമണയണമെന്ന പ്രാര്‍ത്ഥനയാണ് സമാധാനമാഗ്രഹിക്കുന്ന മനുഷ്യരുടെയെല്ലാം മനസില്‍ ഈ നിമിഷം നിറയുന്നത്.

YouTube video player