റഷ്യയിലെ പ്രധാന നദികളിലൊന്നായ ആംബര്‍നയ നദിയിലാണ് ഡീസല്‍ പടര്‍ന്നത്. ഡീസല്‍ പരന്നതിന് പിന്നാലെ നദിയുടെ നിറം മാറുന്ന നിലയിലാണ് സ്ഥിതിഗതികള്‍ ഉള്ളത്.
മോസ്കോ: 20000 ടണ്‍ ഡീസല്‍ നദിയിലേക്ക് ഒഴുകിയെത്തിയതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍. സൈബീരിയന്‍ നഗരമായ നോരില്‍സ്കില്‍ വെള്ളിയാഴ്ച തകര്‍ന്ന പവര്‍ പ്ലാന്‍റിലെ ഇന്ധന ടാങ്കില്‍ നിന്നാണ് വലിയ തോതില്‍ ഡീസല്‍ ലീക്ക് ആയത്. ലോകത്ത് തന്നെ നിക്കല്‍, പല്ലേഡിയം ഉത്പാദിപ്പിക്കുന്ന പ്രമുഖ നിര്‍മ്മാതാക്കളായ നോരില്‍സ്ക് നിക്കലിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു വെള്ളിയാഴ്ച തകര്‍ന്ന ഈ പ്ലാന്‍റ്. പ്ലാന്‍റിന്‍റെ ഡയറക്ടര്‍ വ്യാചെസ്ലാവ് സ്റ്റാറോസ്റ്റിനെ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മലിനീകരണമുണ്ടാക്കിയതിനും കുറ്റകരമായ അനാസ്ഥയ്ക്കുമാണ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. ഇന്ധന ടാങ്ക് തകര്‍ന്ന് ലീക്ക് ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടും രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് പ്ലാന്‍റ് അധികൃതര്‍ സര്‍ക്കാര്‍ വൃത്തങ്ങളെ വിവരമറിയിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 12 കിലോമീറ്ററിലധികം ദൂരമാണ് ഇന്ധന പരന്നിട്ടുള്ളത്. റഷ്യയിലെ പ്രധാന നദികളിലൊന്നായ ആംബര്‍നയ നദിയിലാണ് ഡീസല്‍ പടര്‍ന്നത്. ഡീസല്‍ പരന്നതിന് പിന്നാലെ നദിയുടെ നിറം മാറുന്ന നിലയിലാണ് സ്ഥിതിഗതികള്‍ ഉള്ളത്.
പവര്‍ പ്ലാന്‍റിന്‍റെ ഭൂഗര്‍ഭ ടാങ്കിലാണ് ഇന്ധന ചോര്‍ച്ചയുണ്ടായത്. 350 സ്ക്വയര്‍ മീറ്ററോളം ഇന്ധനം പരന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതെന്നും വ്യാപക വിമര്‍ശനമുയരുന്നുണ്ട്. നദി ശുചിയാക്കാന്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ പരിശ്രമിക്കുന്നതിനിടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആധുനിക റഷ്യയുടെ ചരിത്രത്തില്‍ രണ്ടാമത്തെ വലിയ അപകടമായാണ് ഇന്ധന ചോര്‍ച്ചയെ വിലയിരുത്തുന്നത്. നദിയിലേക്ക് പരന്ന എണ്ണ മാറ്റുന്നതില്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് വെല്ലുവിളിയാകുന്നത് നദിയുടെ രൂപഘടനയാണ്.
ആര്‍ട്ടിക് സോണില്‍ ഇത്തരമൊരു അപകടം ഉണ്ടായിട്ടില്ലെന്നാണ് റഷ്യയിലെ പരിസ്ഥിതി സംഘടനകള്‍ പ്രതികരിക്കുന്നത്. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ സമയമെടുത്താണ് ഈ ഇന്ധന ചോര്‍ച്ച നീക്കാനാവുകയുള്ളൂവെന്നാണ് നിഗമനം. ഇത് ആദ്യമായല്ല നോരില്‍സ്ക് നിക്കല്‍ ഇന്ധന ചോര്‍ച്ചയ്ക്ക് കാരണമാകുന്നത്. 2016ല്‍ നോരില്‍സ്ക് നിക്കലില്‍ നിന്ന് സമീപത്തെ നദിയില്‍ ഇന്ധനം പടര്‍ന്നിരുന്നു.