
മോസ്കോ: രാജ്യദ്രോഹികളെ തുടച്ചുനീക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍ (Vladimir Putin). റഷ്യയില്‍ (Russia) യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരും മറ്റു രാജ്യങ്ങളെ വിവിധ തരത്തില്‍ സഹായിക്കുന്നവരും റഷ്യയെയാണ് വഞ്ചിക്കുന്നതെന്നും ഇവരെ ഉദ്ദേശിച്ചാണ് പറയുന്നതെന്നും പുടിന്‍ പറഞ്ഞു. ദേശസ്നേഹികളെ തിരിച്ചറിയാന്‍ രാജ്യത്തിനാകും, ചതിക്കുന്നവരെ തുടച്ച് നീക്കാനും അറിയാം- പുടിന്‍ പറഞ്ഞു.
സ്വയം ശുദ്ധീകരണം നടത്തിയാല്‍ മാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താൻ സാധിക്കൂ, രാജ്യത്തിന്‍റെ ഐക്യത്തിനും സഹവര്‍ത്തിത്വത്തിനും ഇത് അത്യവശ്യമാണ്. ഇത്തരം വെല്ലുവിളികള്‍ അതിനാല്‍ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. റഷ്യയെ നശിപ്പിക്കുക എന്നത് പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമാണ്. രാജ്യത്തെ അഭിസംബോധ ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പുടിന്‍റെ മുന്നറിയിപ്പ്.
റഷ്യന്‍ ചാനലില്‍ യുദ്ധ വിരുദ്ധ കാര്‍ഡ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പുടിന്‍റെ പ്രസ്താവന. അതേ സമയം റഷ്യയ്ക്കുള്ളില്‍ യുക്രൈനായ യുദ്ധത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത് നടത്തുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം അടക്കമാണ് ചുമത്തുന്നത്.
വാര്‍ത്തക്കിടെ യുദ്ധവിരുദ്ധ പോസ്റ്റര്‍: റഷ്യന്‍ മാധ്യമപ്രവര്‍ത്തക അപ്രത്യക്ഷയായി
സര്‍ക്കാര്‍ നിയന്ത്രിത ടിവി ചാനലില്‍ തല്‍സമയ വാര്‍ത്താ വായനയ്ക്കിടെ സ്റ്റുഡിയോയിലേക്ക് ഇരച്ചുകയറി യുദ്ധവിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക അര്‍ദ്ധരാത്രിയില്‍ അപ്രത്യക്ഷമായി. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ബാനര്‍ പ്രേക്ഷകര്‍ക്കായി ഉയര്‍ത്തിക്കാണിച്ച ന്യൂസ് എഡിറ്റര്‍ മറീന ഓവ്‌സ്യാനിക്കോവയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അവരുടെ അഭിഭാഷകരാണ് അറിയിച്ചത്.
ലോകമെങ്ങും വലിയ ചര്‍ച്ചയായ സംഭവത്തിനു പിന്നാലെ, ഇവരെ അറസ്റ്റ് ചെയ്‌തെന്ന വിവരമുണ്ടെങ്കിലും പൊലീസ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രാത്രി മുഴുവന്‍ അന്വേഷിച്ചു നടന്നിട്ടും മറീനയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അവരുടെ അഭിഭാഷകരില്‍ ഒരാള്‍ പറഞ്ഞു. അഭിഭാഷകര്‍ക്ക് പോലും ഒരു വിവരവും നല്‍കുന്നില്ലെന്ന് മറ്റൊരു അഭിഭാഷകന്‍ ട്വീറ്റ് ചെയ്തു. സംഭവത്തിനുശേഷം ഇവരെ പിടികൂടി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി എന്നാണ് കരുതുന്നതെന്ന് ബിബിസി റഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. .
റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനല്‍ വണ്‍ വാര്‍ത്താ ചാനലിലാണ് സംഭവം. തിങ്കളാഴ്ചത്തെ ജനപ്രിയ രാത്രിചര്‍ച്ചയ്ക്കിടെയാണ് മറീന യുദ്ധ വിരുദ്ധ പോസ്റ്ററുമായി സ്റ്റുഡിയോയില്‍ കടന്നത്. വാര്‍ത്ത വായിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്കു പുറകിലായി, യുദ്ധ വിരുദ്ധ ബാനര്‍ ഉയര്‍ത്തി നില്‍ക്കുകയായിരുന്നു ഇവര്‍. അല്‍പ്പസമയം ഈ ദൃശ്യങ്ങള്‍ ചാനലില്‍ തുടര്‍ന്നു, പിന്നെ അപ്രത്യക്ഷമായി.
ഈ ദൃശ്യങ്ങള്‍ മുറിച്ചുകളഞ്ഞുള്ള വീഡിയോയാണ് പിന്നീട് ചാനല്‍ ഓണ്‍ലൈനില്‍ പുറത്തുവിട്ടത്. 'യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തുക, നുണപ്രചാരണങ്ങള്‍ വിശ്വസിക്കാതിരിക്കുക, അവര്‍ നിങ്ങളോട് നുണപറയുകയാണ്' എന്നിങ്ങനെ എഴുതിവെച്ച പോസ്റ്ററാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടിയത്. ഈ സമയം വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നിസ്സഹായയായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.