'കണ്ണിന് പകരം കണ്ണ്' എന്ന ഇറാന്റെ നയത്തിന് 'കണ്ണിന് പകരം തല' എന്ന മറുപടിയുമായി അമേരിക്ക രംഗത്തെത്തിയതോടെ യുദ്ധഭീതി വർധിച്ചു. അമേരിക്കൻ താല്പര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി

വാഷിംഗ്ടൺ: 'കണ്ണിന് പകരം കണ്ണ്' എന്ന നയമാണ് തങ്ങളുടേതെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് 'കണ്ണിന് പകരം തല' എന്നതാണ് ഇനി നയമെന്ന മറുപടിയുമായി അമേരിക്ക രംഗത്തെത്തിയതോടെ പശ്ചിമേഷ്യൻ യുദ്ധഭീതി കനക്കുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് 'കണ്ണിന് പകരം തല' എന്നതായിരിക്കും ഇനി നയമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. കണ്ണിന് പകരം കണ്ണ് എന്നതല്ല, 'കണ്ണിന് പകരം തല' എടുക്കുന്ന നയമായിരിക്കും ഡോണൾഡ് ട്രംപിന്റെ ഭരണകൂടം സ്വീകരിക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു. അമേരിക്കൻ താല്പര്യങ്ങൾക്കോ സൈന്യത്തിനോ നേരെ എന്തെങ്കിലും ആക്രമണമുണ്ടായാൽ ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ആക്രമണം അതിരൂക്ഷമായാൽ ഏത് നിമിഷവും നേരിട്ടുള്ള കരയുദ്ധമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇറാൻ. അങ്ങനെ സംഭവിക്കുകയാണെങ്കിൽ യുദ്ധതന്ത്രത്തിൽ മാറ്റം വരുത്തുമെന്നും ശക്തമായ മറുപടി നൽകുമെന്നും ഇറാൻ സൈനിക കേന്ദ്രങ്ങൾ ആവർത്തിച്ചു.

ആക്രമണം രൂക്ഷമാകുമോ?

ഇറാൻ - ഇറാഖ് അതിർത്തിയിലെ ശാലംഷായിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ ഇറാൻ സൈനികൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പുറമെ, കുവൈത്തിലെ ഇറാഖ് അതിർത്തിയിലുള്ള അൽ അബ്ദലി ക്രോസിങ്ങിലും ശക്തമായ സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം അതിതീവ്രമായി തുടരുന്നതിനിടെ മേഖലയിലെ മൂന്ന് അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് വിജയകരമായി ആക്രമണം നടത്തിയെന്ന് ഇറാന്റെ ഭാഗത്തുനിന്നും അവകാശവാദമുയർന്നിട്ടുണ്ട്. പുതിയ ആക്രമണങ്ങളുടെയും പോർവിളികളുടെയും പശ്ചാത്തലത്തിൽ യുദ്ധം കൂടുതൽ രൂക്ഷമാകുമോ എന്ന ഭീതിയാണ് ഉയരുന്നത്.

ആക്രമണവുമായി ഹുത്തികളും രംഗത്ത്

അതേസമയം ഹൂത്തികൾ കൂടി ആക്രമണവുമായി രംഗത്തിറങ്ങിയതോടെ പശ്ചിമേഷ്യയിലെയും കപ്പൽപ്പാതകളിലെയും സംഘർഷ സാഹചര്യം വഷളാവുന്നു. ബാബ് അൽ മന്ദബിൽ സൗദിയുടേത് ഉൾപ്പടെ രണ്ട് കപ്പലുകൾ ഹൂത്തികൾ ആക്രമിച്ചു. ഇതോടെ ബാബ് അൽമന്ദബും സംഘർഷത്തിൽ മുങ്ങുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. സൗദിയുടെ ലൈല, എൻസലിയ എന്നീ രണ്ട് കപ്പലുകൾ ആക്രമിച്ചെന്ന് ഹൂത്തികൾ വ്യക്തമാക്കി. ഒരു കപ്പലാക്രമിക്കപ്പെട്ടത് സൗദി സ്ഥിരീകരിച്ചു. ഹൂത്തികളെ ഇളക്കി വിടുകയാണ് ഇറാനെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഹൂത്തികൾ സൗദിക്കെതിരെ ആക്രമണം തുടർന്നാൽ സൗദിക്കായി പാക്കിസ്ഥാൻ സേന രംഗത്തിറങ്ങിയേക്കും എന്ന് അൽ അറബിയ റിപ്പോർട്ട് ചെയ്തു. ഇത് സൗദിയുമായുള്ള കരാറാണെന്നും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്.

YouTube video player