
ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനം തുടരുകയാണ്. ക്വാഡ് ഉച്ചകോടിക്കടക്കം ജപ്പാനിലെത്തിയ മോദിക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. ജപ്പാനിലെ ഇന്ത്യൻ സമൂഹമടക്കം പ്രധാനമന്ത്രിയെ വരവേറ്റു. അതിനിടയിലാണ് ഹിന്ദിയിൽ തന്നെ വരവേറ്റ ജാപ്പനീസ് കുട്ടി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽ പെട്ടത്. നന്നായി ഹിന്ദിയിൽ സംസാരിക്കുന്ന ജാപ്പനീസ് കുട്ടിയെ കണ്ട് പ്രധാനമന്ത്രി ആശ്ചര്യപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു. വ്യാവ്, എവിടെ നിന്നാ ഹിന്ദി പഠിച്ചതെന്നും മോദി കുട്ടിയോട് ചോദിച്ചു. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നന്നായി ഹിന്ദി സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ് കുട്ടിയെ അഭിനന്ദിച്ച പ്രധാനമന്ത്രി ഓട്ടോഗ്രാഫും നൽകിയ ശേഷമാണ് മടങ്ങിയത്. റിത്സുകി കൊബയാഷി എന്ന കുട്ടിയാണ് മോദിയോട് ഹിന്ദിയിൽ സംസാരിച്ചത്. അതേസമയം പ്രധാനമന്ത്രിക്ക് മലയാളത്തിൽ സ്വാഗതം എഴുതിയിട്ടുള്ള ബോർഡുകളും വീഡിയോയിൽ കാണാം. ഇന്ത്യൻ സമൂഹവുമായി ഏറെ നേരം സംവദിച്ച ശേഷമാണ് പ്രധാനമന്ത്രി മറ്റ് പരിപാടികൾക്ക് പോയത്.
അതേസമയം മോദി പിന്നീട് വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി. കൊച്ചി ലക്ഷദ്വീപ്, ചെന്നെ ആന്‍ഡമാന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതികള്‍ ചൂണ്ടിക്കാട്ടി ഇന്ത്യക്ക് നല്‍കിയ മികച്ച സേവനങ്ങളില്‍ നിപ്പണ്‍ ഇല്ടക്രിക് കമ്പനി ചെയര്‍മാനെ പ്രധാനമന്ത്രി അഭിനന്ദനമറിച്ചു. സാഹചര്യമൊരുങ്ങിയാല്‍ 5 ജി സേവനങ്ങളടക്കം ഇന്ത്യക്ക് ലഭ്യമാക്കുമെന്ന് എ ന്‍ഇ സി ചെര്‍മാന്‍ ഡോ നൊബുഹീറോ എന്‍ഡോ പറഞ്ഞു. ഇന്ത്യയെ ശാക്തീകരിക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്ക് ജപ്പാനിലെ കമ്പനികള്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് സുസുക്കി ചെയര്‍മാന്‍ ടൊഷീരോ സുസിക്കി വ്യക്തമാക്കി. കമ്പനി മേധാവികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഊഷ്മളമായിരുന്നുവെന്ന് വിദേശ കാര്യമന്ത്രാലയം പിന്നീട് പ്രതികരിച്ചു. ടോക്കിയോയിലെ നാല്‍പതിനായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നാളെ നടക്കുന്ന ക്വാഡ് ഉച്ചകോടി വേദിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി യുക്രെയ്നടക്കമുള്ള വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും. ജപ്പാന്‍ പ്രധാനമന്ത്രിയെ ഇന്ന് കണ്ട ജോ ബൈഡന്‍ കൊവിഡ് പ്രതിരോധത്തിലടക്കം ഇരു രാജ്യങ്ങളും ഒന്നിച്ച് നീങ്ങാമെന്ന് വ്യക്തമാക്കി.
ഇന്തോ പസഫിക് മേഖല സംരക്ഷിക്കപ്പെടണമെന്നും സാമ്പത്തിക വളർച്ചക്ക് ജപ്പാൻ ഒഴിച്ചുകൂടാനാത്ത പങ്കാളിയാണെന്നും നരേന്ദ്ര മോദി ജപ്പാനിൽ പറഞ്ഞു. സാമ്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജപ്പാനിലെത്തിയ പ്രധാനമന്ത്രിക്കൊപ്പം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും പങ്കെടുത്തു. ഇന്തോ പസഫിക് സാമ്പത്തിക ചട്ടക്കൂട് നേതാക്കൾ പുറത്തിറക്കി. സംയുക്ത വ്യാപാര കരാർ ജോ ബൈഡൻ മുന്നോട്ടുവെച്ചു. ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൂടുതല്‍ നിക്ഷേപത്തിനും വാണിജ്യാവസരങ്ങള്‍ക്കും ജപ്പാന്‍ കമ്പനികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam