
പ്യോംങ്യാംഗ്: ഉദ്ഘാടന ചടങ്ങിനിടെ പുത്തൻ യുദ്ധക്കപ്പൽ കടലിൽ മുങ്ങിയ സംഭവത്തിൽ ഉത്തര കൊറിയയിൽ നാല് പേർ അറസ്റ്റിൽ. വർക്കേഴ്സ് പാർട്ടിയുടെ വ്യവസായ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ റി ഹ്യോംഗ് സൻ ആണ് അറസ്റ്റിലായ നാലമാത്തെ ആൾ. കഴിഞ്ഞ ആഴ്ച രാജ്യത്തിന് തന്നെ വലിയ രീതിയിൽ അപമാനമുണ്ടാക്കിയ ക്രിമിനൽ കുറ്റത്തിന് റി ഹ്യോംഗ് സൻ വലിയ രീതിയിൽ ഉത്തരവാദിയാണെന്നാണ് ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമ ഏജൻസി കെസിഎൻഎ തിങ്കളാഴ്ച വ്യക്തമാക്കിയത്.
നിരവധി മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതെന്ന് വിശദമാക്കിയ 5000 ടൺ യുദ്ധക്കപ്പലാണ് ഉദ്ഘാടന വേളയിൽ തന്നെ കടലിൽ മുങ്ങിത്താണത്. റി ഹ്യോംഗ് സൻ പാർട്ടിയുടെ സെൻട്രെൽ മിലിട്ടറി കമ്മീഷന്റെ ഭാഗമാണ്. ഇതുവരെ അറസ്റ്റിലായവരിൽ ഏറ്റവും ഉന്നത പദവിയിലുള്ള വ്യക്തിയും റി ഹ്യോംഗ് സൻ ആണ്. ഉത്തര കൊറിയയുടെ സൈനിക നയം അടക്കമുള്ളവ രൂപീകരിക്കുന്നതും പ്രാവർത്തികമാക്കുന്നതിന്റെയും ചുമതലയാണ് സെൻട്രൽ മിലിട്ടറി കമ്മീഷനുള്ളത്.
വടക്കൻ ചോങ്ജിനിലെ കപ്പൽ ശാലയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ ഉത്തര കൊറിയ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കപ്പൽശാലയിലാണ് ഉദ്ഘാടന വേളയിൽ തന്നെ തകർന്ന യുദ്ധക്കപ്പൽ നിർമ്മിച്ചത്. ചീഫ് എൻജിനിയറും നിർമാണ മേധാവിയും, അഡ്മിനിസ്ട്രേറ്റീവ് മേധാവിയും ആണ് നേരത്തെ അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ സംഭവം അശ്രദ്ധയുടേയും ഉത്തരവാദ രാഹിത്യത്തിന്റേയും ഫലമെന്നായിരുന്നു ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ വിശദമാക്കിയത്.
അറസ്റ്റിലായവർക്കുള്ള ശിക്ഷ എന്താണെന്ന സൂചനകൾ ലഭ്യമല്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിർബന്ധിത ജോലി മുതൽ കൊലക്കയർ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അറസ്റ്റിലായവർക്കെതിരെയുള്ളത്. സൈനിക ശക്തി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഉത്തര കൊറിയ തുടരുമെന്നതിന്റെ സൂചനകളാണ് അന്തർ ദേശീയ തലങ്ങളിൽ നിന്നുള്ള പല പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. ഒരു പാട് പരീക്ഷണങ്ങൾ ഒരുമിച്ച് ചെയ്യേണ്ടി വരുന്നതാണ് കഴിഞ്ഞ ദിവസത്തേതിന് സമാനമായ സംഭവങ്ങളുണ്ടായതിന് പിന്നിലെന്നാണ് അന്താരാഷ്ട്ര വിദഗ്ധർ നിരീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം