
ടൊറന്റോ: കാറിടിച്ച് പരിക്കേറ്റയാളെ ഒരു കിലോമീറ്ററോളം ദൂരം കാറിൽ വലിച്ചിഴച്ചതിന് പിന്നാലെ കാനഡയിൽ നാടുകടത്തൽ ഭീഷണി നേരിട്ട് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ. പഞ്ചാബിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾക്കാണ് നാട് കടത്തൽ നടപടി നേരിടേണ്ടി വരിക. അപകടകരമായ വാഹനം ഓടിച്ചതിന് ഇവർക്കെതിരായ കേസിന്റെ വിചാരണ കാനഡയിൽ പുരോഗമിക്കുകയാണ്. ഗഗൻപ്രീത് സിംഗ്, ജഗ്ദീപ് സിംഗ് എന്നീ രണ്ട് വിദ്യാർത്ഥികളാണ് നടപടി നേരിടുന്നത്.
ചിന്തിക്കാൻ കഴിയുന്നതിലും ക്രൂരമായ നടപടിയെന്നാണ് കേസിന്റെ വിചാരണയ്ക്കിടെ വിദ്യാർത്ഥികളുടെ ക്രൂരതയെ സറിയിലെ കോടതി വിശേഷിപ്പിച്ചത്. നിരവധി കുറ്റകൃത്യങ്ങൾ ഇവർക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. 2024 ജനുവരി 27നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 45കാരനാണ് അപകടത്തിൽ സാരമായ പരിക്കേറ്റത്. ഇന്ത്യൻ വിദ്യാർത്ഥികളുടെ ഫോർഡ് മസ്താംഗ് വാഹനമാണ് ഇയാളെ ഇടിച്ച് റോഡിലൂടെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചത്. ഗഗൻപ്രീത് ആയിരുന്നു സംഭവ സമയത്ത് കാർ ഓടിച്ചിരുന്നത്. സംഭവം കണ്ടുനിന്നവർ നിങ്ങളുടെ കാറിന് അടിയിൽ ഒരാൾ കുടുങ്ങിയതായി വിളിച്ച് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇന്ത്യൻ വിദ്യാർത്ഥികൾ കാർ നിർത്താൻ തയ്യാറായിരുന്നില്ല.
ഒന്നരകിലോമീറ്ററോളം വലിച്ചിഴച്ച ശേഷം കാർ നിർത്തിയ ശേഷം ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു ഇന്ത്യൻ വിദ്യാർത്ഥികൾ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ 45കാരൻ കൊലപ്പെട്ടിരുന്നു. കാറിനടിയിൽ നിന്ന് ഇയാളെ വലിച്ച് പുറത്തിടാനുള്ള ശ്രമം നടത്തിയ ശേഷമാണ് ഇന്ത്യൻ വിദ്യാർത്ഥികൾ രക്ഷപ്പെട്ടതെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
ഭർത്താവിന്റെ മൃതദേഹത്തെ അഴുക്ക് വസ്തുവെന്ന രീതിയിലാണ് വിദ്യാർത്ഥികൾ കൈകാര്യം ചെയ്തതെന്നാണ് 45കാരന്റെ വിധവ കോടതിയിൽ വിശദമാക്കിയത്. വളരെ ക്രൂരമായി പരിക്കേറ്റാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നും ഇവർ കോടതിയിൽ വിശദമാക്കി. വൈകാരികമായ രംഗങ്ങൾക്കാണ് സറിയിലെ കോടതി സാക്ഷ്യം വഹിച്ചത്. 22 വയസ് പ്രായമുള്ളവരാണ് അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ചത്. വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം വാഹനം ഓടിക്കുന്നതിന് വിലക്കും നാല് വർഷം വരെ തടവും ലഭിക്കുമെന്ന സൂചനയാണ് പ്രോസിക്യൂട്ടർമാർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam