
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രായേലിനെ മുട്ടുകുത്തിക്കുമെന്നാണ് ഇറാൻ പരമോന്നത നേതാവ് പറഞ്ഞതെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് പുലർച്ചെ ഇസ്രയേൽ തുടങ്ങിവച്ച ആക്രമണങ്ങൾക്ക് കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അതിനിടെ ഇസ്രായേലിന്റെ യുദ്ധ വിമാനം വെടിവെച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം ഇറാനും ഇസ്രയേലും തമ്മിലുള്ള ആക്രമണം ശക്തമായതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലാണ്. ഇന്ന് പുലർച്ചെ ഇസ്രയേൽ തുടങ്ങിവച്ച ആക്രമണങ്ങളുടെ തുടർച്ചയായി ഇപ്പോഴും ഇരു രാജ്യങ്ങളും തമ്മിൽ പോര് രൂക്ഷമായി തുടരുകയാണ്. ടെഹറാനിൽ കുറച്ച് മുന്നേ പോലും സ്ഫോടന ശബ്ദം കേട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രയേൽ ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിയതിന് പിന്നാലെയാണ് ഇറാനിൽ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. ഇറാനും തിരിച്ചടി തുടരുകയാണെന്നാണ് വ്യക്തമാകുന്നത്. യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം രൂക്ഷമായിട്ടുണ്ട്. ഇറാൻ ആക്രമണം കടുപ്പിച്ചതോടെ ജെറുസലേമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരിക്കുകയാണ്.
പശ്ചിമേഷ്യ യുദ്ധ ഭീതിയിലായതോടെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് അമേരിക്കയും വ്യക്തമാക്കി. ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകൾ അടക്കം അമേരിക്ക സജ്ജമാക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇറാനെ ആക്രമിക്കാൻ അല്ല യുദ്ധക്കപ്പലുകൾ അടക്കം സജ്ജമാക്കുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം. യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും മേഖലയിൽ സജ്ജമാക്കുന്നത് ഇറാനെ പ്രതിരോധിക്കാൻ മാത്രമാണെന്നാണ് പെന്‍റഗണിൽ നിന്നുള്ള പ്രതികരണം. ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ ശേഷിയെ സഹായിക്കാനുള്ള നീക്കമാണ് ഇതെന്നും യാതൊരു ആക്രമണ ലക്ഷ്യവുമില്ലെന്നും യു എസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. യുദ്ധ സാഹചര്യം ശക്തമായതോടെ പ്രസിഡന്റ് ട്രംപ് ഇന്ന് ദേശീയ സുരക്ഷാ സമിതിയുമായി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ ഇറാനെതിരെ പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാൻ ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇതിലും രൂക്ഷമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ആണവ പദ്ധതിയിൽ നിന്ന് ഇറാൻ പിൻവാങ്ങണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഇനിയും അതിന് തയ്യാറായില്ലെങ്കിൽ ഇറാൻ അതിരൂക്ഷമായ ആക്രമണം ഏറ്റുവാങ്ങേണ്ടിവരുമെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇസ്രയേലിൽ നിന്ന് ഇന്ന് പുലർച്ചെ ലഭിച്ചതിലും കൂടുതൽ പ്രഹരം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ട്രംപ് വിശദീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam