
ബൊഗോട്ട: കൊളംബിയയില്‍ രണ്ട് ആഴ്ച മുന്‍പുണ്ടായ വിമാനാപകടത്തിന് പിന്നാലെ കൊടുങ്കാട്ടില്‍ കുടുങ്ങിയ ഗോത്ര വര്‍ഗക്കാരായ നാല് കുട്ടികളെ കണ്ടെത്തി. വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്കായുള്ള തെരച്ചില്‍ വിവിധ സേനാ വിഭാഗങ്ങളുടെ സഹായത്തോടെയായിരുന്നു നടന്നുവന്നിരുന്നത്. എന്‍ജിന്‍ തകരാറിനേ തുടര്‍ന്ന് മെയ് ഒന്നിനാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സെസ്ന 206 വിമാനം തകര്‍ന്ന് ആമസോണിലെ അരാറക്വാറയില്‍ നിന്ന് സാന്‍ ജോസ് ഡേല്‍ ഗ്വവിയാരേയിലേക്കുള്ള യാത്രാ മധ്യേ ആമസോണ്‍ കാടുകളില്‍ തകര്‍ന്ന് വീണത്.
കുട്ടികള്‍ അടക്കം ഏഴ് പേരായിരുന്നു ചെറുവിമാനത്തിലെ യാത്രക്കാര്‍. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂര്‍ത്തിയായ മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം വിമാനാവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന കുട്ടികളെ കണ്ടെത്താനായിരുന്നില്ല. 13 വയസ്, 9 വയസ്, 4 വയസ്, 11 മാസം പ്രായമുള്ള കുഞ്ഞ് എന്നിങ്ങനെയാണ് കാണാതായ കുട്ടികളുടെ പ്രായം. അതേസമയം കുട്ടികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനുള്ള തെളിവുകള്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും കുട്ടികളുടെ ഹെയര്‍ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിന് പിന്നാലെ സേനയുടെ നിരവധി സംഘങ്ങളാണ് അഗ്നി രക്ഷാ സേനയ്ക്കൊപ്പം ആമസോണ്‍ കാട് അരിച്ച് പെറുക്കിയത്. നിരവധി നായ്ക്കളെയും തെരച്ചിലിന് ഉപയോഗിച്ചുന്നു. കൊളംബിയയുടെ സേനാ ഹെലികോപ്ടറുകളും വ്യോമസേനയും തെരച്ചിലില്‍ ഭാഗമായിരുന്നു. ബുധനാഴ്ചയാണ് കുട്ടികളെ കണ്ടെത്തിയതായി കൊളംബിയന്‍ പ്രസിഡന്‍റ് ഗുസ്താവോ പെറ്റ്റോ ട്വീറ്റിലൂടെ വിശദമാക്കിയത്.
അതേസമയം കുട്ടികളെ കണ്ടെത്തിയതായുള്ള ഗുസ്താവോ പെറ്റ്റോയുടെ ട്വീറ്റ് ശരിയല്ലെന്നാണ് സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തിന് കുട്ടികളെ കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷം എന്ന നിലയിലായിരുന്നു ഗുസ്താവോയുടെ ട്വീറ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam