
ടെഹ്റാൻ: പശ്ചിമേഷ്യയിൽ പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഹോർമൂസിൽ കപ്പലാക്രമിച്ച് ഇറാൻ തുടക്കമിട്ട സംഘർഷം വ്യാപിക്കുകയാണ്. ഇറാന്റെ ഡ്രോൺ, മിസൈൽ കേന്ദ്രങ്ങളിൽ അമേരിക്ക പ്രത്യാക്രമണം നടത്തി. ആക്രമണത്തിന് തിരിച്ചടിയായി ബഹ്റൈനിലും ഇറാന്റെ ഡ്രോണാക്രമണമുണ്ടായി. അതിനിടെ ഹോർമൂസിൽ വീണ്ടും കപ്പലാക്രമിക്കപ്പെട്ടതും സംഘർഷം രൂക്ഷമാക്കുകയാണ്. ഹോർമൂസിൽ ഒമാൻ പിന്തുണയോടെ യു എൻ ഏജൻസി തുറന്ന സുരക്ഷിത നാവിക ഇടനാഴിയാണ് പ്രകോപനങ്ങളുടെ തുടക്കം. സുരക്ഷിത നാവിക ഇടനാഴി അടയക്കാൻ ഇറാൻ എം വി എവർ ലൈലി എന്ന കപ്പലാക്രമിച്ചതോടെയാണ് പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി പടരാൻ കാരണമായത്.
സമാധാന ധാരണ ലംഘിച്ചതോടെ തീരത്തോട് ചേർന്ന ഇറാന്റെ ഡ്രോൺ, മിസൈൽ, റഡാർ കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ഇറാൻ തിരിച്ചടിച്ചത് ബഹ്റൈനിലാണെന്നത് വ്യക്തമാക്കുന്നതായിരുന്നു ബഹ്റൈന്‍റെ പ്രസ്താവന. ബഹ്റൈനിൽ ഡ്രോണാക്രമണം ഉണ്ടായതും, അപലപിച്ചുള്ള പ്രസ്താവനയും ബഹറൈൻ പുറത്തിറക്കി. ഒമാൻ തീരത്തിന് സമീപം ഇന്ന് വീണ്ടും ഇന്ധന ടാങ്കർ ആക്രമിക്കപ്പെട്ടു. ഹോർമൂസിലെ നിയന്ത്രണം കൈപ്പിടിയിൽ നിർത്താൻ ഇറാൻ തുടക്കമിട്ട ആക്രമണം പടരുന്നുവെന്ന് ചുരുക്കം. വെള്ളിയാഴ്ച ഒപ്പിട്ട ലബനൻ - ഇസ്രയേൽ സമാധാന കരാറും പുതിയ തർക്കത്തിന് തുടക്കമിട്ടേക്കും. തങ്ങളുടെ നിരായുധീകരണത്തിന് വഴിയൊരുക്കുന്ന കരാർ ഹിസ്ബുള്ള തള്ളി. സുരക്ഷാ മേഖലകളിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേലും വ്യക്തമാക്കി. ലബനൻ പരമാധികാരം പണയ വെച്ച കരാറെന്ന വിമർശനവുമായി തെരുവിലും പ്രതിഷേധമുണ്ട്.
അതേസമയം ഗൾഫ് ഉൾപ്പടെ അയൽ രാജ്യങ്ങളുമായുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു എന്ന് ഇറാൻ വ്യക്തമാക്കി. യു എ ഇയിലേക്ക് വിമാന സർവീസുകൾ ഈ ആഴ്ചയിൽ പുനരാരംഭിക്കും എന്നാണ് ഇറാൻ അവകാശപ്പെട്ടത്. സമാനമായി മറ്റ് ഗൾഫ് സർവീസുകളും തുടങ്ങാൻ ആണ് ശ്രമം എന്നും ഇറാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യു എ ഇയിലെ ജബൽ അലി പോർട്ട് വഴി ചരക്കു നീക്കവും പുനരാരംഭിക്കും എന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ 300 ബില്യൻ ഫണ്ട് ലഭിക്കാൻ ഗൾഫ് രാജ്യങ്ങളുമായി ബന്ധം പുനസ്ഥാപിക്കൽ അനിവാര്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam