
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ദീർഘകാല തർക്കം ശനിയാഴ്ചയോടെ നേരിട്ടുള്ള യുദ്ധത്തിലേക്ക് വഴിമാറിക്കഴിഞ്ഞു. ഇറാനിലെ ആണവ കേന്ദ്രങ്ങളെയും മിസൈൽ നിർമ്മാണ ശാലകളെയും ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന അതിശക്തമായ സൈനിക നീക്കത്തിന് 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്നാണ് പെന്‍റഗൺ പേര് നൽകിയിരിക്കുന്നത്. ഇറാൻ ഒരിക്കലും ആണവായുധം കൈക്കലാക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട വീഡിയോയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന്‍റെ മിസൈൽ വ്യവസായത്തെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ശനിയാഴ്ച തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ ഇറാനിലെ 1,250-ലധികം ലക്ഷ്യസ്ഥാനങ്ങൾ അമേരിക്ക തകർത്തു. 11 ഇറാനിയൻ കപ്പലുകൾ തകർത്തതായി സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. യുദ്ധത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ ടെഹ്‌റാനിലെ വസതി തകർക്കപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുകയും ചെയ്തു. നിലവിലെ വിവരങ്ങൾ പ്രകാരം ഇറാന്‍റെ വിവിധ ഭാഗങ്ങളിലായി 555-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യുദ്ധം നാലോ അഞ്ചോ ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. ആകാശത്തുനിന്നും കടലിൽ നിന്നുമുള്ള ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെ ഇരുപതോളം ആധുനിക ആയുധ സംവിധാനങ്ങളാണ് ഈ ഓപ്പറേഷനിൽ അമേരിക്ക വിന്യസിച്ചിരിക്കുന്നത്.
അതേസമയം, അതിഭീമമായ സാമ്പത്തിക ബാധ്യതയാണ് ഈ യുദ്ധം അമേരിക്കൻ ഖജനാവിനുണ്ടാക്കുന്നത്. 2023 ഒക്ടോബർ മുതൽ ഇസ്രായേലിനും മറ്റ് മേഖലയിലെ സൈനിക നീക്കങ്ങൾക്കുമായി ഏകദേശം 33.77 ബില്യൺ ഡോളർ (ഏകദേശം 2.8 ലക്ഷം കോടി രൂപ) അമേരിക്ക ഇതിനോടകം ചിലവിട്ടു കഴിഞ്ഞു. ഓപ്പറേഷൻ എപിക് ഫ്യൂറിയുടെ ആദ്യ 24 മണിക്കൂറിൽ മാത്രം 779 മില്യൺ ഡോളറാണ് ((ഏകദേശം 6,400 കോടിയിലധികം രൂപ) ചെലവ് കണക്കാക്കുന്നത്. യുദ്ധത്തിന് മുന്നോടിയായുള്ള സൈനിക വിന്യാസത്തിനും വിമാനവാഹിനി കപ്പലുകളുടെ നീക്കത്തിനുമായി ഇതിന് പുറമെ 630 മില്യൺ ഡോളർ വേറെയും ചെലവഴിച്ചു. ഒരു വിമാനവാഹിനി കപ്പൽ പടയെ ഒരു ദിവസം പ്രവർത്തിപ്പിക്കാൻ മാത്രം 6.5 മില്യൺ ഡോളറോളം ചിലവ് വരുമെന്നിരിക്കെ, യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയ്ക്ക് വലിയ സാമ്പത്തിക വെല്ലുവിളിയാകും.
അതേസമയം, യുദ്ധത്തിന്‍റെ ആകെ ചിലവ് എത്രയാകുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്ന് സ്റ്റിംസൺ സെന്ററിലെ സീനിയർ ഫെലോ ക്രിസ്റ്റഫർ പെബിൾ വ്യക്തമാക്കി. പെന്‍റഗൺ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഓരോ ആയുധത്തിനും ഓരോ ഓപ്പറേഷനും വരുന്ന ചെലവ് ഭീമമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സാമ്പത്തിക ബാധ്യതയേക്കാൾ ഉപരിയായി അമേരിക്കയുടെ ആയുധശേഖരത്തിലുണ്ടാകുന്ന കുറവാണ് പ്രതിരോധ വിദഗ്ധരെ ഇപ്പോൾ കൂടുതൽ കുഴപ്പിക്കുന്നത്. ഇറാൻ തൊടുത്തുവിടുന്ന മിസൈലുകളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഇന്‍റർസെപ്റ്റർ മിസൈലുകളുടെ എണ്ണം പരിമിതമാണെന്നതാണ് ഇതിന് പ്രധാന കാരണം.
നിലവിലെ വേഗതയിൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ആഴ്ചകളോളം തുടരാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശത്രുക്കളുടെ ആക്രമണങ്ങളെ തടയുന്ന പാട്രിയറ്റ് മിസൈലുകൾ പോലുള്ള ആധുനിക ആയുധങ്ങൾ നിർമ്മിച്ചെടുക്കാൻ വർഷങ്ങൾ വേണ്ടിവരും. അതിനാൽ തന്നെ, വരും ആഴ്ചകളിൽ ഇറാനുമായുള്ള യുദ്ധം തീവ്രമായാൽ അമേരിക്കയുടെ ആയുധശേഖരം അപകടകരമാം വിധം കുറയാൻ സാധ്യതയുണ്ട്. ഇത് മറ്റ് രാജ്യങ്ങളിലെ അമേരിക്കൻ പ്രതിരോധ തന്ത്രങ്ങളെയും ബാധിച്ചേക്കാം എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam