ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനാനുമതി നിഷേധിച്ച് ട്രംപ്

By Web TeamFirst Published May 25, 2020, 10:39 AM IST
Highlights

ബ്രസീലില്‍ കഴിയുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ അധിക വൈറസ് വ്യാപനത്തിന് കാരണമാകുന്നില്ലെന്ന് ഉറപ്പിക്കുകയാണ് യാത്രാ വിലക്കുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

വാഷിങ്ടണ്‍: ബ്രസീലില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശന വിലക്ക്  ഏര്‍പ്പെടുത്തി. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് മുന്നുള്ള 14  ദിവസങ്ങളില്‍ ബ്രസീലില്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുമെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി അറിയിച്ചു.

എന്നാല്‍ വ്യാപാരത്തെ പുതിയ നിയമം ബാധിക്കില്ലെന്ന് കെയ്‌ലി മക്ഇനാനി വ്യക്തമാക്കി. ബ്രസീലില്‍ കഴിയുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ അധിക വൈറസ് വ്യാപനത്തിന് കാരണമാകുന്നില്ലെന്ന് ഉറപ്പിക്കുകയാണ് യാത്രാ വിലക്കുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആദ്ദേഹം പറഞ്ഞു. അതേസമയം കൊവിഡ് ബാധിച്ച മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്ര  താല്‍ക്കാലികമായി നിര്‍ത്തിവച്ച നടപടികള്‍ക്ക് സമാനമാണ്  ഈ തീരുമാനമെന്നും ബ്രസീലിന് മാത്രമായല്ലെന്നുമാണ് ബ്രസീല്‍ വിദേശകാര്യമന്ത്രാലയം യാത്രാ വിലക്കിനോട് പ്രതികരിച്ചത്.

 നേരത്തേ ചൈന, ഇറാന്‍, ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, യൂറോപ്യന്‍ യൂണിയന്റെ ഷെങ്കന്‍ സോണ്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. ബ്രസീലില്‍ ഇതുവരെ 3,63,211 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോ കൊവിഡ് വ്യാപനത്തെ ഗൗരവത്തോടെ കണ്ടിരുന്നില്ല. വൈറസ് ഒരു ചെറിയ പനിയാണെന്നായിരുന്നു ജെയര്‍ ബോള്‍സോനാരോ പറഞ്ഞിരുന്നത്.

click me!