
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവെ സന്ദർശനത്തിനിടയിലെ നാടകീയ സംഭവങ്ങളിൽ ലോക ശ്രദ്ധ നേടി നോർവീജിയൻ മാധ്യമ പ്രവർത്തക. നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും നോർവീജിയൻ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലങ് ചോദ്യം ചെയ്തത്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം അടക്കം ചൂണ്ടിക്കാട്ടി ഹെല്ലെ ലങ് വിമർശനം ഉയർത്തിയപ്പോൾ മലയാളിയായ കേന്ദ്ര വിദേശകാര്യ സെക്രട്ടറി സിബി ജോർജ് ആണ് മറുപടി നൽകിയത്. ഇന്ത്യയുടെ സംസ്കാരം, ചെസിന്റെ ഉത്ഭവം, യോഗ, കൊവിഡ് വാക്സിൻ നയതന്ത്രം എന്നിവയെക്കുറിച്ചെല്ലാം ദീർഘമായി സംസാരിച്ചാണ് സിബി ജോർജ് ഹെല്ലെ ലങിന് മറുപടി നൽകിയത്. ഇതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് ഇവർ നേരിടേണ്ടി വന്നത്. ചൈനയെയും ഷി ജിൻപിങ്ങിനെയും പുകഴ്ത്തി ഇവർ മുൻപ് എഴുതിയ ലേഖനങ്ങൾ ചൂണ്ടിക്കാണിച്ച് ഹെല്ലെ ലങ് വിദേശ ചാരവനിതയാണെന്നും വിദേശ ഏജന്റാണെന്നും വരെ ആരോപണം ഉയർന്നിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ ഇവരുടെ എക്സ് അക്കൌണ്ടിന് വലിയ രീതിയിൽ ഫോളോവേഴ്സ് കൂടുകയും ചെയ്തിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയൊരു ആഗോള ചർച്ചയ്ക്ക് വഴിവയ്ക്കുന്നതായിരുന്നു സംഭവം.
ഓസ്‌ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന, പതിനാലായിരത്തിൽ താഴെ മാത്രം വരിക്കാരുള്ള 'ദാഗ്‌സാവിസെൻ'എന്ന നോർവീജിയൻ പത്രത്തിലെ കമന്റേറ്ററാണ് ഹെല്ലെ ലങ്. മുൻപ് പല പ്രമുഖ മാധ്യമങ്ങൾക്കും ഫ്രീലാൻസറായി ഇവർ ജോലി ചെയ്തിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും ഇലോൺ മസ്കിന്റെ ടെസ്‌ല കമ്പനിക്കെതിരെയും ശക്തമായി പ്രതികരിക്കുന്നതാണ് ഇവരുടെ മുൻകാല ലേഖനങ്ങൾ. ഹെല്ലെ ലങ് വിവാദം ഇന്ത്യൻ രാഷ്ട്രീയത്തിലും ചർച്ചയായിട്ടുണ്ട്. ചോദ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി ഭയന്ന് ഓടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മഹുവ മൊയ്ത്രയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഇതിന് പിന്നാലെ ഹെല്ലെ ലങ് നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തെക്കുറിച്ചുള്ള നിലപാട് അറിയാൻ രാഹുൽ ഗാന്ധിയോട് ഒരു ഫോൺ അഭിമുഖം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഒരു മാധ്യമപ്രവർത്തകയുടെ അനാവശ്യമായ ബഹളത്തെയാണ് ആഘോഷമാക്കുന്നതെന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam