
ടെഹ്റാൻ: ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ചിത്രങ്ങൾ പ്രതിഷേധത്തിനായി വേറിട്ട രീതിയിൽ ഉപയോഗിക്കുന്ന ഇറാനിയൻ യുവതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഖമേനിയുടെ ചിത്രങ്ങൾ കത്തിച്ച് അതിൽ നിന്നും സിഗരറ്റ് കൊളുത്തുന്ന സ്ത്രീകളുടെ വീഡിയോകളാണ് വൈറലാക്കുന്നത്. ഇസ്ലാമിക ഭരണകൂടത്തോടുള്ള കടുത്ത വെറുപ്പും പ്രതിഷേധവുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വർഷങ്ങളായി തുടരുന്ന കർശനമായ വസ്ത്രധാരണ രീതികൾക്കും പൗരസ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ ഇറാനിൽ പ്രതിഷേധം പുകയുകയാണ്. ഇതിനിടയിലാണ് ഭരണകൂടത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് യുവതികൾ രംഗത്തെത്തിയിരിക്കുന്നത്.
ഖമേനിയുടെ ചിത്രങ്ങൾ തീയിലിട്ട് കത്തിക്കുകയും, ആ തീ ഉപയോഗിച്ച് സിഗരറ്റ് കൊളുത്തി വലിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഇറാനിൽ പരമോന്നത നേതാവിനെ അപമാനിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അറിഞ്ഞിട്ടും ശിക്ഷാ നടപടികളെ ഭയക്കാതെയാണ് സ്ത്രീകൾ ഇത്തരം പ്രതിഷേധങ്ങളിൽ ഏർപ്പെടുന്നത്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ഇന്റർനെറ്റ് നിയന്ത്രണം എന്നിവയ്‌ക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. പ്രതിഷേധങ്ങൾ പുറംലോകം അറിയാതിരിക്കാൻ ഇറാൻ സർക്കാർ പലയിടങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചതായും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്..
ഇറാനിലെ മുൻ രാജകുമാരൻ റേസ പഹ്‌ലവിയുടെ നേതൃത്വത്തിൽ നടന്ന വലിയ പ്രതിഷേധത്തിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വ്യക്തിഗതമായ പ്രതിഷേധ ദൃശ്യങ്ങളും പുറത്തുവരുന്നത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ഇറാനിയൻ യുവത്വത്തിനിടയിൽ ഭരണകൂടത്തോടുള്ള എതിർപ്പ് എത്രത്തോളം ശക്തമാണെന്ന് ഈ ദൃശ്യങ്ങൾ അടിവരയിടുന്നുവെന്നാണ് റിപ്പോർട്ട്..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam