ഇസ്രയേൽ തീരത്ത് നിലയുറപ്പിച്ച യുഎസ്എസ് ജെറാൾഡ് ഫോർഡ് പടക്കപ്പൽ പൂർണ്ണ സജ്ജമാണെന്ന് അമേരിക്കൻ നാവികസേന അറിയിച്ചു. ഇറാന്റെ ഭാഗത്തുനിന്നും പ്രത്യാക്രമണമുണ്ടായാൽ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പൽ വിന്യസിച്ചിരിക്കുന്നത്

ടെൽ അവീവ്: ഇസ്രയേൽ തീരത്തെത്തിയ യു എസ് എസ് ജെറാൾഡ് ഫോർഡ് പടക്കപ്പൽ സർവ്വ സജ്ജമെന്ന് യു എസ് നാവികസേന. സാങ്കേതിക കാരണങ്ങളാൽ വൈകിയെന്ന പേരിൽ ഏറെ ചർച്ചയായതാണ് കപ്പലിന്റെ യാത്ര. യു എസ് എസ് ജെറാൾ ഫോർഡ് കൂടി എത്തിയതോടെ മേഖലയിൽ അമേരിക്കൻ സേനാവിന്യാസം പൂർണം. ആക്രമണ സജ്ജമെന്ന് യു എസ് നാവിക സേനയുടെ പ്രഖ്യാപനം കൂടിയായതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇറാന്റെ പ്രത്യാക്രമണമുണ്ടായാൽ ചെറുക്കാൻ യു എസ് എസ് ജെറാൾഡ് ഫോർഡിനെ ഇസ്രയേൽ തീരത്താണ് വിന്യസിച്ചിരിക്കുന്നത്. എല്ലാം പൂർത്തിയായിട്ടും അമേരിക്ക, ഇറാന് നൽകിയ സമയപരിധി തീരാറായിട്ടും ഇറാൻ വഴങ്ങാതെ തുടരുകയാണ്. ആണവ കേന്ദ്രങ്ങൾ നശിപ്പിച്ചു കളയണമെന്നും, കൈയിലുള്ള യുറേനിയം ശേഖരം കൈമാറണമെന്നും സമ്പുഷ്ടീകരണമേ പാടില്ലെന്നുമുള്ള നിലപാടുകൾ ഇറാൻ തള്ളിയതായാണ് റിപ്പോർട്ടുകൾ. ഉപരോധങ്ങൾ നീക്കാൻ ഇറാൻ ആവശ്യം തുടരുകയും ചെയ്യുന്നു.

അന്തിമ ധാരണ അകലുമോ?

ആണവ വിഷയത്തിലും ഉപരോധങ്ങൾ നീക്കുന്നതിലും സാങ്കേതികമായി പൂർത്തിയാക്കേണ്ട കാര്യങ്ങളിലാണ് അന്തിമ ധാരണയ്ക്ക് ശ്രമിക്കുന്നത്. ഇന്നലെ നടന്ന ആറ് മണിക്കൂർ ചർച്ചയെ ഏറ്റവും ഗൗരവത്തോടെ നടന്ന ചർച്ചയെന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. അടുത്തയാഴ്ച്ച വിയന്നയിൽ ചർച്ച തുടരും. ചർച്ചകളിലൂടെ പരിഹാരത്തിന് തന്നെയാണ് അമേരിക്ക പ്രാധാന്യം നൽകുന്നതെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വിവരങ്ങൾ. അതേസമയം, സൈനിക നടപടിയിലേകക് കടന്നാലുള്ള സാധ്യതകൾ മുതിർന്ന കമാൻഡർമാർ അമേരിക്കൻ പ്രസിഡണ്ടിനെ ധരിപ്പിച്ചിട്ടുണ്ട്.

ജെറാൾഡ് ഫോർഡ് പടക്കപ്പൽ ചില്ലറക്കാരനല്ല

ഈ മാസം 14 നാണ് ഇറാനുമേലുള്ള സമ്മർദം ശക്തമാക്കാനായി ഡോണൾഡ് ട്രംപ്, പശ്ചിമേഷ്യ ലക്ഷ്യമാക്കി രണ്ടാമത്തെ പടക്കപ്പൽ അയച്ചത്. ഇറാനുമായി ആണവ വിഷയത്തിൽ ധാരണയിൽ എത്തിയില്ലെങ്കിൽ യു എസ് എസ് ജെറാൾഡ് ഫോർഡ് പടക്കപ്പൽ ആവശ്യം വരുമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ധാരണയിൽ എത്തിയാൽ പിൻവലിക്കാമല്ലോയെന്നും ട്രംപ് പറഞ്ഞിരുന്നു. എബ്രഹാം ലിങ്കണ്‍ പടക്കപ്പലിന് പിന്നാലെയാണ് ജെറാൾഡ് ഫോർഡിനെ കൂടി മേഖലയിൽ എത്തിച്ചത്. വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയ ദൗത്യത്തിന്‍റെ ഭാഗമായിരുന്ന അതേ കപ്പലാണ് ജെറാൾഡ് ആർ ഫോർഡ്. 60 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 75 വിമാനങ്ങളെ വരെ വഹിക്കാൻ ഈ കപ്പിലിന് കഴിയും.