
കെന്റക്കി: ഓൺലൈനിൽ ഓർഡർ ചെയ്ത മരുന്നുകൾ കാത്തിരുന്ന യുവതിക്ക് കൊറിയറിലെത്തിയത് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് യുവതിക്ക് കൊറിയർ ലഭിച്ചത്. പാഴ്സൽ തുറന്ന് പരിശോധിക്കുമ്പോഴാണ് ഐസിൽ ഇട്ട് വച്ച നിലയിൽ മനുഷ്യന്റെ കൈകളും വിരലുകളും കണ്ടെത്തിയത്. തുടക്കത്തിൽ ആരോ ഒപ്പിച്ച തമാശയാണെന്ന് തോന്നിയെങ്കിലും മുന്നിലുള്ളത് മനുഷ്യ ശരീരത്തിലെ ഒറിജനിൽ ഭാഗങ്ങൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവതി ഭയന്നത്. പിന്നാലെ തന്നെ യുവതി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസാണ് പാഴ്സലിലെത്തിയത് മനുഷ്യ ശരീരത്തിലെ ഭാഗങ്ങൾ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. കെന്റക്കിയിലെ ഹോപ്കിൻവില്ലേയിലാണ് സംഭവം. രണ്ട് കൈകളും നാല് വിരലുകളുമാണ് പാഴ്സലെത്തിയത്. നാഷ്വില്ലേയിലെ ഒരു ആശുപത്രിയിലേക്ക് സർജറി പരിശീലന ആവശ്യത്തിലേക്ക് അയച്ച കൊറിയറാണ് യുവതിക്ക് അഡ്രസ് മാറിയെത്തിയതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. വ്യത്യസ്ത മൃതദേഹങ്ങളിൽ നിന്നുള്ളവയായിരുന്നു പാഴ്സലിലെത്തിയ മനുഷ്യ ശരീര ഭാഗങ്ങൾ.
യുവതിയുടെ വിലാസത്തിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള വിലാസത്തിലേക്കായിരുന്നു കൊറിയർ എത്തേണ്ടിയിരുന്നത്. സംഭവം കൊറിയർ കമ്പനിയെ അറിയിച്ചതിന് പിന്നാലെ യുവതിക്ക് ശരിയായ കൊറിയർ ലഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. പാഴ്സലിലെത്തിയ മൃതദേഹ ഭാഗങ്ങൾ നിലവിൽ കൊറിയർ കമ്പനിക്ക് റിട്ടേൺ നൽകാനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam