
ഇസ്ലാമാബാദ്: സഖ്യകക്ഷികളിൽ നിന്നും സ്വന്തം പാർട്ടിയിൽ നിന്നും എതിർപ്പുകൾ നേരിടുകയും അവിശ്വാസ പ്രമേയം നേരിടുകയും ചെയ്യുന്നതിനിടെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ഇമ്രാൻഖാൻ. പാകിസ്ഥാൻ കടന്നു പോകുന്നത് അങ്ങേയറ്റം സങ്കീർണവും നിർണായകവുമായ ഒരു ഘട്ടത്തിലൂടെയാണ്, ലോകത്തിന് മുന്നിൽ നമ്മുടെ രാജ്യം മുട്ടിലഴക്കുകയാണ്. ക്രിക്കറ്റ് കളിക്കുന്ന കാലത്ത് അവസാന ബോൾ വരെ കളിക്കുന്നതാണ് എൻ്റെ രീതി. അതു തന്നെയാണ് ഇപ്പോഴും എന്റെ ശൈലി. രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഇമ്രാൻ പറഞ്ഞു.
- ചരിത്രത്തിലെ ഏറ്റവും സങ്കീർണവും നിർണായകവുമായ ഒരു ഘട്ടത്തിലൂടെയാണ് പാകിസ്ഥാൻ കടന്നു പോകുന്നത്.
- പാകിസ്ഥാന് പ്രൌഢഗംഭീരമായ ഒരു പൂർവ്വകാലമുണ്ടായിരുന്നു. 25 വർഷം മുമ്പ് ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ, എന്റെ പ്രകടന പത്രികയിൽ മൂന്ന് കാര്യങ്ങളാണ് ഉണ്ടായിരുന്നത് - 1. നീതി, 2. മനുഷ്യത്വം, 3. അഭിമാനം വീണ്ടെടുക്കൽ.
- രാജ്യത്തെ യുവാക്കൾ എന്നെ ശ്രദ്ധിച്ചു കേൾക്കണം. ഞാൻ ആരുടെയും മുന്നിൽ തലകുനിക്കാൻ പോകുന്നില്ല. എൻ്റെ രാജ്യത്തേയും ആരുടെ മുന്നിലും തല കുനിക്കാൻ അനുവദിക്കില്ല. നമ്മൾ എന്തിന് ഉറുമ്പുകളെപ്പോലെ ഇഴയണം? നമ്മുടെ ജനങ്ങളെ ആരുടെ മുന്നിലും തലതാഴ്ത്താൻ അനുവദിക്കരുത്.
- ഇന്ത്യയിലും യുഎസിലും എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. അവരെ ആരേയും തകർക്കാൻ എനിക്കൊരു ആലോചനയുമില്ല. എന്നാൽ അവരുടെ നയങ്ങളെ ഞാൻ അപലപിക്കുന്നു.
- എൻ്റെ കുട്ടിക്കാലത്ത് പാകിസ്ഥാൻ ഒരു മഹത്തരമായ രാഷ്ട്രമായിരുന്നു. വിവിധ മേഖലകളിൽ പാകിസ്ഥാൻ നേടിയ പുരോഗതിയെ കുറിച്ച് പഠിക്കാൻ ദക്ഷിണ കൊറിയയിൽനിന്നും ആളുകൾ പാകിസ്ഥാനിൽ വന്നിരുന്നു, മലേഷ്യൻ രാജകുമാരന്മാർ എന്നോടൊപ്പം സ്കൂളിൽ പഠിച്ചിട്ടുണ്ട്. വിവിധ അറേബ്യൻ രാജ്യങ്ങളിൽ നിന്നും യുവാക്കാൾ ഒരു കാലത്ത് നമ്മുടെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികളായി ഉണ്ടായിരുന്നു. പിൻക്കാലത്ത് സമ്പന്നമായ ഈ സംസ്കാരവും പുരോഗതിയും നമ്മുക്ക് നഷ്ടമായി. എന്റെ രാജ്യം അപമാനിക്കപ്പെടുന്നത് ഞാൻ കണ്ടു.
- പർവേസ് മുഷറഫ് ഞങ്ങളെ അമേരിക്കയുടെ വലയിൽ കുടുക്കി. അവരുമായി സഖ്യമുണ്ടാക്കിയതിന് ശേഷം നമ്മൾ സഹായിച്ചിട്ടും ഡ്രോണുകൾ ഉപയോഗിച്ച് അവർ നമ്മളെ ആക്രമിച്ചു.
- പാകിസ്ഥാൻ ജനത തെരഞ്ഞെടുത്ത ഒരു പ്രധാനമന്ത്രിയെ അട്ടിമറിക്കാനും അധികാരത്തിൽ നിന്നിറക്കാനും ഒരു വിദേശരാജ്യം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
-നമ്മുടെ പ്രതിപക്ഷ നേതാക്കൾ വിദേശരാജ്യവുമായി ചേർന്ന് പാകിസ്ഥാനെ ചതിച്ചു. മുൻപ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പർവേസ് മുഷ്റഫും ഇന്ത്യയുമായി രഹസ്യചർച്ചകൾ നടത്തിയിരുന്നു. നേപ്പാളിൽ വച്ചാണ് നവാസ് ഷെരീഫ് മോദിയെ രഹസ്യമായി കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam