
ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഏതായിരിക്കും. ജനങ്ങളെ പൊന്നുപോലെ നോക്കുന്ന ഭരണകൂടവും അതിനൊത്ത വിഭവശേഷികളും ആളുകളുമെല്ലാം ഉള്ള രാജ്യമായിരിക്കും എന്നതിൽ തർക്കമുണ്ടാകില്ല. കേള്‍ക്കുമ്പോള്‍ തന്നെ കൊതി തോന്നുന്ന, ആരും സ്വപ്നം കാണും പോലെ സന്തോഷം അനുഭവിക്കുന്ന ജനതയുണ്ടോ? ഉണ്ടെന്നാണ് 'വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്' പറയുന്നത്. തുടർച്ചയായ ആറാം വട്ടവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടികൊണ്ട് ഫിൻലാൻഡ് ആണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. യു എൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരമാണ് ആറാം തവണയും സന്തോഷത്തിന്റെ കാര്യത്തിൽ ഫിൻലാൻഡ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. ഓരോ രാജ്യത്തെയും ജനങ്ങളുടെ ശരാശരി ജീവിത മൂല്യ നിർണ്ണയത്തിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് 'വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്' തയ്യാറാക്കുന്നത്. സാമൂഹിക പിന്തുണ, വരുമാനം, ആരോഗ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതിയില്ലായ്മ എന്നിവയടക്കമുള്ള ഘടകങ്ങളാണ് പ്രധാനമായും പരിശോധിക്കുക.
ഫിൻലാൻഡ് ഒന്നാം സ്ഥാനം ആറാം തവണയും സ്വന്തമാക്കിയപ്പോൾ ഡെന്മാർക്ക് രണ്ടാം സ്ഥാനത്തും ഐസ്‌ലൻഡ് മൂന്നാം സ്ഥാനത്തുമെത്തി. അതേസമയം പട്ടികയിൽ ഞെട്ടിച്ചത് ഇസ്രായേലാണ്. കഴിഞ്ഞ വർഷം ഒമ്പതാം സ്ഥാനത്തായിരുന്ന ഇസ്രായേൽ ഈ വർഷം നാലാം സ്ഥാനത്തേക്ക് ഉയർന്നു. നെതർലാൻഡ്, സ്വീഡൻ, നോർവേ, സ്വിറ്റ്‌സർലാൻഡ്, ലക്‌സംബർഗ്, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പത്തിൽ യഥാക്രമം എത്തിയിട്ടുള്ളത്. ഓസ്ട്രിയ, ഓസ്ട്രേലിയ, കാനഡ, അയർലൻഡ്, യു എസ് എ, ജർമ്മനി, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, യു കെ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം പതിനൊന്ന് മുതൽ ഇരുപത് വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
അതേസമയം സന്തോഷ രാജ്യങ്ങളുടെ പട്ടിക ഇന്ത്യയെ സംബന്ധിച്ചടുത്തോളം കടുത്ത നിരാശയേകുന്നതാണ്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് അനുസരിച്ച് 136 രാജ്യങ്ങളുടെ പട്ടികയിൽ 125 -ാം സ്ഥാനത്താണ് ഇന്ത്യ. അയൽരാജ്യങ്ങളായ നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയവരെല്ലാം ഇന്ത്യക്ക് മുന്നിലാണെന്നതാണ് മറ്റൊരു കാര്യം. പട്ടികയിൽ ഏറ്റവും താഴെയുള്ളത് അഫ്ഗാനിസ്ഥാനാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam