
വാഷിംഗ്ടൺ: ലോകത്തെ ഒരു മഹാദുരന്തത്തിന്‍റെ വക്കിലെത്തിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഞെട്ടിപ്പിക്കുന്ന വാക്കുകൾ. താൻ നൽകിയ ചൊവ്വാഴ്ചത്തെ സമയപരിധിക്കുള്ളിൽ ഇറാൻ സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ, ഇന്ന് രാത്രിയോടെ ഒരു നാഗരികത തന്നെ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിതമായ ഈ വാക്കുകൾ അദ്ദേഹം കുറിച്ചത്.
"ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കും, അത് ഒരിക്കലും തിരികെ കൊണ്ടുവരാൻ കഴിയില്ല. അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് മിക്കവാറും സംഭവിക്കും" ട്രംപ് കുറിച്ചു. ലോകത്തിന്‍റെ നീണ്ടതും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരിക്കും ഇന്ന് രാത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് ട്രംപിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്.
ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യം വെച്ച് വൻതോതിലുള്ള ആക്രമണം നടത്താൻ അമേരിക്കൻ സൈന്യം സർവ്വ സജ്ജമായിക്കഴിഞ്ഞു. ഇറാന്‍റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ട്രംപിന്‍റെ ഈ ഭീഷണി ഒരു ആണവ യുദ്ധത്തിലേക്കോ അല്ലെങ്കിൽ പശ്ചിമേഷ്യയുടെ പൂർണ്ണമായ തകർച്ചയിലേക്കോ വഴിമാറുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും സമാധാനത്തിനായി അവസാനവട്ട ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, ട്രംപിന്റെ 'ചൊവ്വാഴ്ച ഡെഡ്‌ലൈൻ' അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ലോകം ശ്വാസമടക്കി കാത്തിരിക്കുകയാണ്. ഇന്ന് രാത്രി എന്ത് സംഭവിക്കുമെന്നത് ലോകത്തിന്‍റെ ഭാവി തന്നെ മാറ്റിമറിച്ചേക്കാം.
അതേസമയം, ഇറാന്‍റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ അമേരിക്ക ഇന്ന് പുലർച്ചെ ശക്തമായ വ്യോമാക്രമണം നടത്തി. എന്നാൽ ദ്വീപിലെ എണ്ണ ശുദ്ധീകരണ ശാലകളെയോ സംഭരണികളെയോ ആക്രമണം ബാധിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇറാന്‍റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും, നിലവിൽ എണ്ണ നിലയങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
കഴിഞ്ഞ മാർച്ച് 13-നും ഖാർഗ് ഐലൻഡിൽ അമേരിക്ക സമാനമായ ആക്രമണം നടത്തിയിരുന്നു. അന്ന് 90-ഓളം സൈനിക കേന്ദ്രങ്ങൾ തകർത്തതായാണ് വിവരം. നാവിക മൈനുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ, മിസൈൽ സംഭരണികൾ, മറ്റ് പ്രധാന സൈനിക ബങ്കറുകൾ എന്നിവയായിരുന്നു അന്നത്തെ പ്രധാന ലക്ഷ്യങ്ങൾ. ഇറാനിലെ ഏകദേശം 90 ശതമാനം എണ്ണ കയറ്റുമതിയും നടക്കുന്നത് ഖാർഗ് ഐലൻഡ് വഴിയായതിനാൽ, ഈ പ്രദേശം അതീവ തന്ത്രപ്രധാനമായാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam