
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷാവാർ സ്ഫോടനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ വിവാദ പരാമർശവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയിൽ പോലും പ്രാർഥനാ സമയത്ത് ആളുകൾ കൊല്ലപ്പെടില്ലെന്നാണ് മന്ത്രിയുടെ പരാമർശം. ഡോൺ ദിനപത്രമാണ് മന്ത്രിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. 'ഇന്ത്യയിലും ഇസ്രായേലിലും പോലും പ്രാർഥനാ സമയത്ത് ആളുകൾ കൊല്ലപ്പെടില്ല. എന്നാൽ പാകിസ്ഥാനിൽ സംഭവിച്ചു. ഭീകരവാദത്തിനെതിരെ രാജ്യം ഒരുമിക്കണം. പരിഷ്കരണത്തിനുള്ള സമയായി'- ദേശീയ അസംബ്ലിയിൽ ഖ്വാജ ആസിഫ് പറഞ്ഞു.
ഭീകരതക്കെതിരെയുള്ള യുദ്ധം പിപിപിയുടെ കാലത്ത് സ്വാത്തിൽ നിന്നാണ് ആരംഭിച്ചത്. പിഎംഎൽ-എന്നിന്റെ മുൻ ഭരണകാലത്ത് ഇത് അവസാനിച്ചു. കറാച്ചി മുതൽ സ്വാത് വരെ രാജ്യത്ത് സമാധാനം സ്ഥാപിക്കപ്പെട്ടു. രണ്ട് വർഷം മുമ്പ് ഭീകരാവാദം സംബന്ധിച്ച് രണ്ടോ മൂന്നോ തവണ ബ്രീഫിംഗ് നൽകിയിരുന്നു. ഭീകരവാദത്തിനെതിരെ ചർച്ചകൾ നടത്താമെന്ന് വ്യക്തമായി പറഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു.
അഫ്ഗാനില്‍നിന്ന് ആളുകള്‍ പാകിസ്ഥാനിലേക്ക് കുടിയേറിയതോടെ ജോലിയില്ലാതെ ആളുകള്‍ സ്ഥലംവിട്ടു. സ്വാത്തിലുണ്ടായ സമരം ഇതിനുദാഹരണമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഭീകരാക്രമണത്തില്‍ ഇന്ത്യ അപലപിച്ചിരുന്നു. പെഷാവാറില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. നിരവധി പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനെ ഞെട്ടിച്ച് പെഷവാറിലെ അതീവ സുരക്ഷാ മേഖലക്കുള്ളിലെ സുന്നി പള്ളിയിൽ ചാവേർ സ്ഫോടനമുണ്ടായത്. ഇതുവരെ നൂറോളം പേർ കൊല്ലപ്പെടുകയും ഇരുനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്ഥാനിൽ സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണമാണ് പെഷവാറിലുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാൻ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam