ഒന്നരലിറ്റർ കൊക്കക്കോള പത്തുമിനിട്ടിൽ കുടിച്ചിറക്കിയ ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം എന്ന് ഡോക്ടർമാർ

By Web TeamFirst Published Sep 25, 2021, 3:04 PM IST
Highlights

അസഹ്യമായ ചൂടിനെ തൂടർന്ന് ദേഹം ഒന്ന് തണുപ്പിക്കാൻ വേണ്ടിയാണ് യുവാവ് ഈ സാഹസം പ്രവർത്തിച്ചത്. 

ബെയ്ജിങ് : വെറും പത്തുമിനിട്ടിൽ താഴെ സമയം കൊണ്ട് ഒന്നര ലിറ്ററിന്റെ ഒരു കൊക്കോകോള ബോട്ടിൽ കാലിയാക്കിയ ഇരുപത്തിരണ്ടുകാരൻ വയറ്റിലുണ്ടായ ഗ്യാസ് നിറഞ്ഞുണ്ടായ ബുദ്ധിമുട്ടുകൊണ്ട് മരണപ്പെട്ടു എന്ന് ഡോക്ടർമാരെ ഉദ്ധരിച്ചു കൊണ്ട് ഡെയ്‌ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ ബെയ്ജിങിലാണ് സംഭവം. വളരെ പെട്ടെന്ന് ഇത്രയധികം കൊക്കോകോള അകത്താക്കിയതുകൊണ്ട് ശരീരത്തിൽ ഗ്യാസ് നിറഞ്ഞു എന്നും, തുടർന്ന് കരളിന് വേണ്ട ഓക്സിജൻ കിട്ടാതെ യുവാവ് മരണപ്പെട്ടു എന്നുമാണ് ഡോക്ടർമാർ പറയുന്നത്. കോള കുടിച്ച് ആറുമണിക്കൂറിനു ശേഷം അസഹ്യമായ വയറുവേദനയുമായി ആശുപത്രിയിൽ ചെന്ന യുവാവിനെ ഡോക്ടർമാർക്ക് രക്ഷിക്കാനായില്ല. അസഹ്യമായ ചൂടിനെ തൂടർന്ന് ദേഹം ഒന്ന് തണുപ്പിക്കാൻ വേണ്ടിയാണ് യുവാവ് ഈ സാഹസം പ്രവർത്തിച്ചത്. 

വയറിനുള്ളിൽ ഉരുണ്ടുകൂടിയ ഗ്യാസ് യുവാവിന്റെ പോർട്ടൽ ഞരമ്പിലേക്ക് തുളച്ചു കയറുകയും, അങ്ങനെ കരളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട യുവാവ് മരിക്കുകയുമാണ് ഉണ്ടായതെന്നാണ് ഡോക്ടർമാർ ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞത്.  Clinics and Research in Hepatology and Gastroenterology എന്ന വൈദ്യശാസ്ത്ര ജേർണലിലും ഇത് സംബന്ധിച്ച ഒരു വിശദമായ റിപ്പോർട്ട് വന്നിട്ടുണ്ട്. വിശേഷിച്ച് രോഗമൊന്നും ഇല്ലാതിരുന്ന ഈ യുവാവിന് വയറുവേദനയ്ക്ക്  പുറമെ ആശുപത്രിയിൽ എത്തിയ സമയത്ത് കൂടിയ ഹൃദയമിടിപ്പ്, കുറഞ്ഞ രക്തസമ്മർദ്ദം, കൂടിയ ശ്വാസഗതി എന്നീ  ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഹെപ്പാറ്റിക്ക് ഇസ്കീമിയ അഥവാ ഷോക്ക് ലിവർ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ആശുപത്രിയിൽ എത്തിച്ച യുവാവിന്റെ ഉദരത്തിൽ നിന്ന് ഗ്യാസ് നീക്കാൻ ഡോക്ടർമാർ ശ്രമിച്ചു എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. 

എന്നാൽ, ഈ സംഭവത്തെക്കുറിച്ച് ലണ്ടൻ സർവകലാശാലയിലെ ബയോ കെമിസ്റ്റ് ആയ പ്രൊഫ. നഥാൻ ഡേവീസ് പ്രതികരിച്ചത്, "കൊക്കക്കോള പോലെ ഒരു സോഫ്റ്റ് ഡ്രിങ്ക്, അതും നാട്ടിൽ ഇത്രയധികം പ്രചാരത്തിലുള്ള ഒന്ന്, ഒന്നര ലിറ്റർ അകത്താക്കി എന്നുവെച്ച് അത് ഒരു യുവാവിന്റെ ജീവനെടുക്കുക എന്നൊക്കെ പറഞ്ഞാൽ, അത് അത്രമേൽ അവിശ്വസനീയവും, അസ്വാഭാവികവും ആണെന്ന് പറയേണ്ടി വരും" എന്നാണ്. ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടില്ല റിപ്പോർട്ടുകൾ കൂടുതൽ വിശദമായ പഠനത്തിന് വിധേയമാക്കിയാൽ മാത്രമേ ഇതിന്റെ യഥാർത്ഥ കാരണം വെളിപ്പെടൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സമാനമായ ഗ്യാസ് ബിൽഡ് അപ്പ് ഉണ്ടാക്കാൻ സാധ്യതയുള്ള ഏതെങ്കിലും തരത്തിലുള്ള ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആകാം യുവാവിന്റെ മരണത്തിനു കാരണമായത്, കൊക്കക്കോള ഇക്കാര്യത്തിൽ നിരപരാധിയാവാനാണ് സാധ്യത എന്നും പ്രൊഫ. നഥാൻ പറഞ്ഞു. ബാക്റ്റീരിയൽ ഇൻഫെക്ഷൻ ഉള്ള സമയത്ത് യുവാവ് കൊക്കക്കോള ഇത്ര കൂടിയ അളവിൽ കഴിച്ചത് സ്ഥിതിഗതികൾ വഷളാക്കിയതാവാനും സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്ന് മാത്രമല്ല, ഇങ്ങനെ ഈ ചൈനീസ് യുവാവിന് സംഭവിച്ചത് കൊക്കക്കോളയുടെ ഒന്നരലിറ്റർ കുപ്പി ഒറ്റയടിക്ക് അകത്താക്കിയതുകൊണ്ടായിരുന്നെങ്കിൽ, ആഗോള തലത്തിലുള്ള കൊക്കോകോള ഉപഭോഗം വെച്ച്, സമാനമായ നിരവധികേസുകൾ പ്രതിദിനം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നേനെ എന്നും അദ്ദേഹം പറഞ്ഞു. 


 

click me!