
മിലാന്: യാത്ര പുറപ്പെടാന്‍ തയാറായി നിന്ന വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവ് മരിച്ചു. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. സ്പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ വിമാനം തയാറായി നിൽക്കവെ യുവാവ് റൺവേയിലേക്ക് അവിചാരിതമായി എത്തുകയായിരുന്നു. 35 വയസുകാരനാണ് മരണപ്പെട്ടതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൊളോത്തിയ കമ്പനിയുടെ എ-319ന്റെ എൻജിനിലാണ് യുവാവ് കുടുങ്ങിയത്.
യുവാവ് തൽക്ഷണം മരിച്ചതായാണ് റിപ്പോർട്ടുകൾ. അപകടത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം വിമാനഗതാഗതം തടസപ്പെട്ടതായി ബെര്‍ഗാമോ വിമാനത്താവള അധികൃതർ പറഞ്ഞു. അപകത്തിന് പിന്നാലെ പത്തൊമ്പതോളം വിമാനങ്ങള്‍ റദ്ദാക്കുകയും ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ഫ്ളൈറ്റ് ട്രാക്കര്‍ ഏജന്‍സിയായ ഫ്ളൈറ്റ്റഡാര്‍-24 റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, പൊലീസ് പിന്തുടര്ന്നതിനെ തുടർന്നാണ് യുവാവ് റണ്‍വേയില്‍ എത്തിയതെന്നും സുരക്ഷാവാതിലിലൂടെയാണ് റണ്‍വേയില്‍ കടന്നതെന്നും ചില പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിൽ മരിച്ച യുവാവ് വിമാന യാത്രക്ക് എത്തിയതല്ല. ഇയാൾ എയര്‍പോര്‍ട്ട് ജീവനക്കാരൻ അല്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വൊളോത്തിയ വിമാന കമ്പനി അന്വേഷണം പ്രഖ്യാപിച്ചു.