
മൊഹാലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 151 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് മുടന്തിനീങ്ങിയ ഇന്നിംഗ്‌സിനൊടുവില്‍ നാല് വിക്കറ്റിന് 150 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറാണ്(70) ടോപ് സ്‌കോറര്‍. കിംഗ്‌സ് ഇലവനായി മുജീബും ഷമിയും അശ്വിനും ഓരോ വിക്കറ്റ് വീഴ്‌ത്തി.
സണ്‍റൈസേഴ്‌സ് സാവധാനമാണ് തുടങ്ങിയത്. അങ്കി രജ്‌പുത് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ്. മുജീബ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ ബെയര്‍സ്റ്റോ(1) അശ്വിന്‍റെ കൈകളില്‍ അവസാനിച്ചു. പവര്‍പ്ലേയില്‍ 27 റണ്‍സ് മാത്രമാണ് സണ്‍റൈസേഴ്‌സ് നേടിയത്. വാര്‍ണര്‍ക്കൊപ്പം വിജയ് ശങ്കര്‍ സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വേഗക്കുറവായിരുന്നു. അശ്വിന്‍റെ 11-ാം ഓവറില്‍ രാഹുല്‍ പിടിച്ച് വിജയ് പുറത്തായി. എടുക്കാനായത് 27 പന്തില്‍ 26 റണ്‍സ്.
വൈകാതെ വാര്‍ണറുമായുള്ള ആശയക്കുഴപ്പത്തില്‍ നബി(7 പന്തില്‍ 12) റണ്‍ഔട്ടായി. അര്‍ദ്ധ സെഞ്ചുറി തികയ്‌ക്കാന്‍ വാര്‍ണര്‍ക്ക് 49 പന്തുകള്‍ വേണ്ടിവന്നു. അമ്പത് പിന്നിട്ടതിന് പിന്നാലെ വാര്‍ണര്‍ അടി തുടങ്ങി. ഇതോടെ സണ്‍റൈസേഴ്‌സ് പൊരുതാവുന്ന സ്‌കോറിലെത്തി. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ മനീഷ് പാണ്ഡെയെ(19) ഷമി പുറത്താക്കി. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വാര്‍ണറും( 62 പന്തില്‍ 70) ഹൂഡയും(മൂന്ന് പന്തില്‍ 14) പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!