ഓസീസ് പര്യടനത്തില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിച്ച് രവി ശാസ്ത്രി

By Web TeamFirst Published Nov 1, 2020, 5:13 PM IST
Highlights

പരിക്കേറ്റ മായങ്ക് അഗര്‍വാളിനെ ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്തുകയും രോഹിത്തിനെ ഒഴിവാക്കുകയും ചെയ്തതാണ് വിവാദമായത്.

ദുബായ്: രോഹിത് ശര്‍മയെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്ന രോഹിത്തിന് കാലിലെ പേശികള്‍ക്ക് പരിക്കേറ്റതിനാല്‍ കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ കളിച്ചിരുന്നില്ല.

രോഹിത്തിന്‍റെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് രോഹിത്തിനെ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയത്. എന്നാല്‍ പരിക്കേറ്റ മായങ്ക് അഗര്‍വാളിനെ ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്തുകയും രോഹിത്തിനെ ഒഴിവാക്കുകയും ചെയ്തതാണ് വിവാദമായത്.

എന്നാല്‍ പരിക്കുള്ള രോഹിത്തിനെ തിരിക്കുപിടിച്ച് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് അദ്ദേഹത്തിന്‍റെ പരിക്ക് കൂടുതല്‍ വഷളാക്കുമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടെന്ന് ശാസ്ത്രി പറഞ്ഞു. ടീമിന്‍റെ മെഡിക്കല്‍ വിഭാഗമാണ് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സെലക്ടര്‍മാര്‍ തീരുമാനമെടുത്തത്.

സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടെങ്കിലും എനിക്ക് അവിടെ വോട്ടവകാശമൊന്നുമില്ല. അതുകൊണ്ടു തന്നെ എനിക്കതില്‍ പങ്കുമില്ല. തിരിക്കുപിടിച്ച് രോഹിത്തിനെ വീണ്ടും കളിപ്പിക്കുന്നത് പരിക്ക് കൂടുതല്‍ വഷളാക്കുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സെലക്ടര്‍മാര്‍ തീരുമാനമെടുത്തത്-ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.

രോഹിത്തിന്‍റെ പരിക്ക് ഭേദമായിവരികയാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹം കളിക്കളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുംബൈയുടെ താല്‍ക്കാലിക നായകനായ കീറോണ്‍ പൊള്ളാര്‍ഡ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരശേഷം പറഞ്ഞിരുന്നു.

click me!