ഇതൊക്കെ വളരെയേറെ സിംപിളാണ്; വേഗതയേറിയ പന്തിന് പിന്നിലെ രഹസ്യം പുറത്തുവിട്ട് നോര്‍ജെ

By Web TeamFirst Published Oct 15, 2020, 3:19 PM IST
Highlights

നേര്‍ജെയുടെ ഓവറിലെ അഞ്ചാം പന്ത് 156.2 കിമീ വേഗത്തിലാണ് ബട്ലര്‍ക്ക് മുന്നിലെത്തിയത്. ഈ പന്താണ് ഈ ഐപിഎല്ലിലെ വേഗ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്താണ് ഇന്നലെ രേഖപ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ആന്റിച്ച് നോര്‍ജെയാണ് പുതിയ വേഗം കുറിച്ചത്. ദക്ഷിണാഫ്രിക്കന്‍ താരം എറിയാനെത്തിയ ആദ്യ ഓവറില്‍ തന്നെയായിരുന്നു നേട്ടം. നേര്‍ജെയുടെ ഓവറിലെ അഞ്ചാം പന്ത് 156.2 കിമീ വേഗത്തിലാണ് ബട്ലര്‍ക്ക് മുന്നിലെത്തിയത്. ഈ പന്താണ് ഈ ഐപിഎല്ലിലെ വേഗ റെക്കോര്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ വീണ്ടും സാഹസികത ആവര്‍ത്തിച്ച ബട്ലര്‍ സ്‌കൂപ്പ് ചെയ്ത് ബൗണ്ടറി നേടി. എന്നാല്‍നേര്‍ജെ ഇതിന് പകരംവീട്ടി. ഓവറിലെ അവസാന പന്ത് സ്പീഡ് ക്ലോക്കില്‍ 155.1 കിമീ തെളിയിച്ചപ്പോള്‍ ബട്ലര്‍ ക്ലീന്‍ ബൗള്‍ഡ്. 9 പന്തില്‍ 22 റണ്‍സാണ് ബട്ലര്‍ നേടിയത്.

ഇപ്പോള്‍ തുടര്‍ച്ചയായി ഇത്ര വേഗത്തില്‍ പന്തെറിയാന്‍ പറ്റുന്നതിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നോര്‍ജെ. ''വേഗതയേറിയ പന്തെറിയണമെന്ന ചിന്തയോടെ ചെയ്തതല്ല. വേഗം വര്‍ധിപ്പിക്കാന്‍ തുടര്‍ച്ചയായി ഞാന്‍ പരിശ്രമിക്കുന്നുണ്ട്. കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ഇതിനായി അധ്വാനിക്കുന്നു. ബട്‌ലറുമായിട്ടുള്ള പോരാട്ടം ഞാന്‍ നന്നായി ആസ്വദിച്ചു. രണ്ട് തവണയും മനോഹരമായിട്ടാണ് ബട്‌ലര്‍ എനിക്കെതിര സ്‌കൂപ്പ ഷോട്ട് കളിച്ചത്. എന്നാല്‍ എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. പന്തില്‍ വരുത്തിയ വ്യതിയാനം കൃത്യമായി ഫലം കണ്ടു.''-നോര്‍ജെ പറഞ്ഞു.

നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നോര്‍ജെ വീഴ്ത്തിയത്. എട്ട് മത്സരത്തില്‍ നിന്നും 10 വിക്കറ്റാണ് നോര്‍ജെ സ്വന്തമാക്കിയത്. 18 വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹിയുടെ റബാദയാണ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്. പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍നിരയിലാണ്. എട്ട് മത്സരത്തില്‍ ആറിലും ജയിച്ച അവര്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്.

click me!